കേരളം : നൂറിലധികം മികവുറ്റ കമ്പനികളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക. ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ എൻട്രപ്രണർഷിപ് ഫോർ ഫ്യൂച്ചർ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകരെ നിയന്ത്രിക്കുന്നതിന് പകരം അവർക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്ന ‘ഫെസിലിറ്റേറ്റർ’ എന്ന നിലയിലേക്കാണ് സർക്കാർ മാറുന്നത്. തുടക്കത്തില്‍ സ്റ്റാർട്ടപ്പുകള്‍ക്കുള്ള ഗ്രാൻഡ് രണ്ട് ലക്ഷം രൂപയായിരുന്നു. അത് പിന്നീട് 15 ലക്ഷമാക്കി. ഇപ്പോള്‍ ഗ്രാൻഡ് 25 ലക്ഷമാക്കാൻ ശുപാർശ നല്‍കിയിട്ടുണ്ട്. ഫണ്ടിങ് മാത്രമല്ല, സംരംഭകരുടെ ബിസിനസ് പ്ലാൻ എക്സിക്യൂട്ട് ചെയ്യാനുള്ള സഹായവും സ്റ്റാർട്ടപ്പ് മിഷൻ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സുരക്ഷിതമായ നിക്ഷേപങ്ങളെയും സർക്കാർ ജോലികളെയും മാത്രം ആശ്രയിക്കുന്ന മലയാളികളുടെ മനോഭാവം മാറണമെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. റിസ്ക് എടുക്കാനും ഭാവിയെ മുൻകൂട്ടി കണ്ട് പുതിയ ആശയങ്ങള്‍ നടപ്പിലാക്കാനുമാണ് യുവതലമുറ ശ്രമിക്കേണ്ടത്. നിലവിലെ സ്റ്റാർട്ടപ്പ് ഫണ്ടുകള്‍ വലിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് മതിയാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലയിലേക്ക് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകള്‍ ഉയർന്നു വരുന്നുണ്ടെങ്കിലും അവയുടെ ദീർഘകാല നിലനില്‍പ്പും ആഗോളതലത്തിലുള്ള വളർച്ചയും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചർച്ചയില്‍ പങ്കെടുത്ത ലുലു ടെക് സിഇഒ അഭിലാഷ് വലിയവളപ്പില്‍ അഭിപ്രായപ്പെട്ടു. സംരംഭങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ കൃത്യമായ ഓഡിറ്റിംഗ് സംവിധാനം അനിവാര്യമാണ്.ലുലു ഐടി പാർക്കിന്റെ കാര്യമെടുത്താല്‍ തങ്ങള്‍ക്ക് മികച്ച ഇൻഫ്രാസ്ട്രക്ചറുണ്ട്. ആദ്യത്തെ രണ്ട് ടവറുകള്‍ ഇപ്പോള്‍ 100% നിറഞ്ഞിരിക്കുകയാണ്. മൂന്നാമത്തെ ടവർ ഉദ്ഘാടനം ചെയ്തിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. നിലവില്‍ ഐടി കമ്പനികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നമ്മള് നല്‍കുന്നുണ്ടെങ്കിലും 15-20 വർഷം പരിചയമുള്ളവർ ഇവിടെ വരാൻ മടിക്കുന്നു എന്നത് ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.യാതൊരുവിധ രാഷ്ട്രീയ സ്വാധീനമോ കൈക്കൂലിയോ ഇല്ലാതെ തന്നെ കേരളത്തില്‍ മികച്ച രീതിയില്‍ ബിസിനസ് വിജയിപ്പിക്കാൻ സാധിക്കുമെന്നാണ് തന്റെ അനുഭവമെന്ന് ആബാസോഫ്റ്റ് ഫൗണ്ടർ സുജാസ് അലി പറഞ്ഞു.ബാംഗ്ലൂർ ഒരു ഐടി ഹബ്ബായി വളർന്നത് സർക്കാരിന്റെ മാത്രം ഇടപെടല്‍ കൊണ്ടല്ലെന്നും ഇക്കാര്യത്തില്‍ ഐബിഎം, ടിസിഎസ് പോലുള്ള വലിയ കോർപ്പറേറ്റുകളുടെ പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”ബാംഗ്ലൂരിലോ ഹൈദരാബാദിലോ ഉള്ളതുപോലെ ഒരു കമ്പനി ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് ഉടനെ മാറാനുള്ള ഓപ്ഷനുകള്‍ കേരളത്തില്‍ കുറവാണ്. വിദ്യാഭ്യാസ കാലയളവില്‍ പഠിക്കുന്ന കാര്യങ്ങളും തൊഴില്‍ മേഖലയിലെ പ്രായോഗിക ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കേണ്ടതുണ്ട്”- ഐബിഎം ബിസിനസ് ലീഡർ രതീഷ് മുരളീധരൻ പറഞ്ഞു.