ബെംഗളൂരു : ബെംഗളൂരുവിൽ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ബിടിഎം ലേഔട്ട് സെക്കന്റ് സ്റ്റേജിലെ കെഎഎസ് കോളനിൽ ഇന്നലെ പുലർച്ചെ നാലരയോടെ സംഭവം. സവിതാ ശങ്കറും (65), തമിഴ്‌നാട് ഹൊസൂർ സ്വദേശി ദേവരാജുവുമാണ് (50) മരിച്ചത്. ദേവരാജു കഴിഞ്ഞ 10 വർഷമായി സ്ത്രീയുടെ വീട്ടിൽ ജോലി ചെയ്‌തു വരികയായിരുന്നു. ശനിയാഴ്‌ച അർദ്ധരാത്രിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു പുലർച്ചെ സവിതയുടെ ഭർത്താവ് ദുബായിൽ നിന്നെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 27 വയസ്സുള്ള മകൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല. സംഭവത്തിൽ മൈക്കോ ലേഔട്ട് പോലീസ് കേസെടുത്തു. ബെംഗളൂരു ഈസ്റ്റ് പോലീസ് ജോയിൻ്റ് കമ്മിഷണർ രമേഷ് ബാനോട്ടിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുത്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കുറ്റകൃത്യത്തിൽ ലൈംഗികാതിക്രമം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.