തലശ്ശേരി: മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പഞ്ചാബില്‍ നിന്നും പിടികൂടി.ലുധിയാന സ്വദേശിയായ ജീവൻ റാം (28) ആണ് കണ്ണൂർ സൈബർ പൊലീസിന്റെ പിടിയിലായത്. ഉത്തരേന്ത്യയിലെ കൊടും തണുപ്പില്‍ അഞ്ചുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് സാഹസികമായി വലയിലാക്കിയത്.കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സിബിഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികള്‍ ഡോക്ടറെ വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്.
ഡോക്ടറുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഉണ്ടെന്നും ഇത് ഒത്തുതീർപ്പാക്കിയില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ മണിക്കൂറുകളോളം ഡിജിറ്റല്‍ അറസ്റ്റില്‍ നിർത്തിയാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.ഭയം കാരണം 1050000 രൂപയാണ് പരാതിക്കാരി കൈമാറിയത്. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ ഡോക്ടർ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടൻ കണ്ണൂർ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം പോയത് പഞ്ചാബിലെ അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തി. പിടിയിലായ ജീവൻ റാം മാത്രം 7.5 ലക്ഷം രൂപ ചെക്ക് വഴി അക്കൗണ്ടില്‍ നിന്നും പിൻവലിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണ സംഘം ലുധിയാനയില്‍ എത്തിയെങ്കിലും പ്രതി ലൊക്കേഷൻ തുടർച്ചയായി മാറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ വസന്ത് വിഹാർ ഗ്രാമത്തില്‍ നിന്നുമാണ് ഇയാളെ പൊലീസ് വളഞ്ഞത്.