പാലക്കാട്: മൂന്നാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അര്‍ധരാത്രി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.രാഹുല്‍ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുന്നതിന്റെ പുതിയ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഹോട്ടലില്‍ എത്തിയത്. പൊലീസ് രാഹുല്‍ താമസിക്കുന്ന മുറിയുടെ മുന്നിലെത്തി വാതിലില്‍ മുട്ടുന്നതും രാഹുല്‍ വാതില്‍ തുറക്കുന്നതുമടക്കം ദൃശ്യങ്ങളിലുണ്ട്. രാഹുല്‍ പൊലീസുമായി സംസാരിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഡിവൈഎസ്പിയാണെന്ന് പറഞ്ഞാണ് പൊലീസ് അകത്തേക്ക് കയറുന്നത്. അപ്പോള്‍ ഏതു കേസിലാണ് നടപടിയെന്നതടക്കം രാഹുല്‍ ചോദിക്കുന്നുണ്ട്.പൊലീസ് സംഘം മുറിയിലേക്ക് കയറി അധികം വൈകാതെ തന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. വനിത പൊലീസുകാരടക്കം സംഘത്തിലുണ്ടായിരുന്നു. പൊലീസ് വരുന്നതടക്കം രാഹുല്‍ പ്രതീക്ഷിച്ചിരുന്നില്ല. അതീവരഹസ്യനീക്കത്തിലൂടെയായിരുന്നു പൊലീസ് നടപടി. എല്ലാ പഴുതും അടച്ചുകൊണ്ടുള്ള ഓപ്പറേഷന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ഇന്നലെ അര്‍ധരാത്രി പൊലീസ് നടത്തിയ ഓപ്പറേഷന്റെ ദൃശ്യങ്ങളാണിത്. രഹസ്യമായി ലഭിച്ച മൂന്നാം പരാതിയില്‍ ഉടൻ അറസ്റ്റ് വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ രാത്രി നല്കിയ നിര്‍ദേശമാണ് അപ്രതീക്ഷിത അറസ്റ്റിലേക്ക് നയിച്ചത്.പാലക്കാട് ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്ബിലെത്തിച്ചശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. രണ്ട് ബലാത്സംഗ കേസുകളില്‍ അറസ്റ്റ് നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്ന രാഹുല്‍ ഒടുവില്‍ അപ്രതീക്ഷിതമായിട്ടാണ് മൂന്നാം ബലാത്സംഗ പരാതിയില്‍ പിടിയിലാകുന്നത്.
വിദേശത്തുള്ള പരാതിക്കാരി ഇ-മെയിലില്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് എസ്ഐടി നടപടി. 2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വീഡിയോ കോളിലൂടെ പരാതിക്കാരിയുടെ മൊഴിയെടുത്ത എസ്ഐടി നീക്കങ്ങള്‍ രഹസ്യമാക്കിവെച്ചു. വിദേശത്തുനിന്നും പരാതിക്കാരിയെത്തിയശേഷം രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാല്‍, നടപടി വൈകുന്നതിലെ ആശങ്ക അറിയിച്ചുള്ള പരാതിക്കാരിയുടെ ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി ഇന്നലെ രാത്രി എട്ടുമണിയോടെ അറസ്റ്റിന് ഡിജിപിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. എസ് പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെപിഎം ഹോട്ടലില്‍നിന്ന് രാഹുലിനെ അർദ്ധരാത്രി കസ്റ്റഡിയിലെടുക്കുന്നത്.തിരുവല്ലയിലെ ഹോട്ടലിലെത്തി പൊലീസ്അതേസമയം, ബലാത്സംഗ കേസില്‍ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി പൊലീസ് വിവരം ശേഖരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഹോട്ടല്‍ റിസപ്ഷനില്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പരിശോധിച്ചു.കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ രാഹുല്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി നാളെ കോടതി പരിഗണിക്കും. എന്നാല്‍, ജാമ്യാപേക്ഷയില്‍ നാളെ പ്രതിഭാഗം വാദിക്കില്ല. എസ്ഐടിയുടെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനം അറിഞ്ഞശേഷം ജാമ്യാപേക്ഷയിലെ വാദവുമായി മുന്നോട്ടുപോകാനാണ് രാഹുലിന്റെ അഭിഭാഷകരുടെ തീരുമാനം.