കർണാടകയില്‍ കടുവയെയും നാല് കടുവ കുഞ്ഞിങ്ങളെയും ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്.ഒരു പ്രതികാര നടപടിയായാണ് കടുവയെ ഇവർ കൊന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. പോലീസ് പറയുന്നതനുസരിച്ച് പ്രതികളിലൊരാളായ മധുരാജിന്റെ പശുവിനെ വന്യമൃഗങ്ങള്‍ കൊന്നതില്‍ മധുരാജ് പ്രകോപിതനായിരുന്നു. അതിനാലാണ് ഇയാള്‍ ഇത്തരത്തില്‍ ഒരു ക്രൂരകൃത്യത്തിലേക്ക് കടന്നത്.
ഇതിനായി മധുരാജ് പശുവിന്റെ ജഡത്തില്‍ വിഷം പുരട്ടി വെച്ചിരുന്നു. ഈ മാംസമാണ് പിന്നീട് കടുവകള്‍ ഭക്ഷിച്ചത്. ഇതിന് പിന്നാലെയാണ് നാല് കടുവ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 5 കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. മധുരാജിന്റെ സുഹൃത്തുക്കളായ കൊണപ്പയും നാഗരാജുവും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്നു. അതിനാലാണ് ഇവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി മൂന്ന് പ്രതികളെയും ഹനുരു താലൂക്കില്ലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
അതേസമയം വന്യജീവികളെ സംരക്ഷിക്കുന്നതില്‍ സർക്കാർ അശ്രദ്ധ കാണിച്ചുവെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചതോടെ, ഈ സംഭവം പൊതുജന രോഷത്തിനും രാഷ്ട്രീയ കുറ്റപ്പെടുത്തലിനും കാരണമായിട്ടുണ്ട്. ഈ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കടുവളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ തന്നെ വനം മന്ത്രി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു