ആരാധകരില്‍ ഒരാളായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് തന്‍റെ എതിർ സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ ഷോ കണ്ടതായി ആക്ഷേപം.കർണാടക ഹൈകോടതിയില്‍ നിന്നാണ് നടൻ ജാമ്യം നേടിയത്.ബുധനാഴ്ച ബംഗളൂരു കോടതിയില്‍ ഹാജരാകണമെന്ന നിർദേശം പാലിക്കാതെയാണ് പ്രതി മാളില്‍ സിനിമ കണാനെത്തിയത്. കടുത്ത പുറം വേദന കാരണം കോടതിയില്‍ ഹാജരാകാനാകില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നടന് ജാമ്യം അനുവദിച്ചതിനെതിരെ കർണാടക പൊലീസ് ഫയല്‍ ചെയ്ത അപ്പീല്‍ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വ്യവസ്ഥാലംഘനം.
കേസില്‍ സാക്ഷിയായ നടൻ ചിക്കണ്ണക്കൊപ്പം ദർശൻ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിനിമ മേഖലയിലും പുറത്തും വിവാദം കൊഴുക്കുകയാണ്. നിയമപ്രകാരം ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ക്ക് കേസില്‍ ഉള്‍പ്പെട്ട സാക്ഷികളെ കാണാൻ അനുവാദമില്ല. സംസ്ഥാന പൊലീസ് ഈ ലംഘനങ്ങളെ ഗൗരവമായി കാണുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ദർശന് ജാമ്യം നല്‍കിയതിനെ കർണാടക പൊലീസ് വകുപ്പ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച കന്നട ചിത്രമായ ‘വാമന’യുടെ പ്രീമിയർ ഷോയില്‍ ദർശൻ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദർശന്റെ സുഹൃത്തായ ധൻവീർ ഗൗഡയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബംഗളൂരുവിലെ മാളിലേക്ക് പ്രവേശിക്കുമ്ബോള്‍ ദർശൻ മുടന്തി നടക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. അവിടെ തടിച്ചുകൂടിയ ആരാധകർ ദർശനെ സ്തുതിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ദർശൻ മാളില്‍ എത്തിയത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന സിനിമ മുഴുവൻ കണ്ടു.
ബുധനാഴ്ച വിവാദമായ ആരാധക കൊലക്കേസ് പരിഗണിച്ച ബംഗളൂരു കോടതി ദർശൻ നടപടിക്രമങ്ങളില്‍നിന്ന് വിട്ടുനിന്നതിനെ ഗൗരവമായി എതിർത്തിരുന്നു. ഭാവിയില്‍ എല്ലാ വാദം കേള്‍ക്കലുകളിലും ദർശൻ കോടതിയില്‍ ഹാജരാകണമെന്നും അദ്ദേഹത്തിന്റെ അഭാവത്തിന് ഒരു ഒഴികഴിവും സ്വീകരിക്കില്ലെന്നും സിവില്‍ ആൻഡ് സെഷൻസ് ജഡ്ജി വ്യക്തമാക്കി.നടന് നടുവേദന അനുഭവപ്പെടുന്നുണ്ടെന്നും കോടതിയില്‍ ഹാജരാകാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദർശന്റെ അഭിഭാഷകൻ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.
എന്നാല്‍ ഹരജിയില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ദർശൻ ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തു. കേസിലെ പ്രധാന പ്രതിയും ദർശന്റെ കാമുകിയുമായ പവിത്ര ഗൗഡ ഉള്‍പ്പെടെ 16 പേർ കോടതിയില്‍ ഹാജരായി.തന്റെ വരാനിരിക്കുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ് ദർശൻ. 131 ദിവസത്തെ കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ ഒക്ടോബർ 30നാണ് ജയില്‍ മോചിതനായത്. മൈസൂരുവിലും രാജസ്ഥാനിലും ചിത്രീകരണങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോകാനും പദ്ധതിയിട്ടു. ഫെബ്രുവരി 28ന് കർണാടക ഹൈക്കോടതി ദർശന് രാജ്യമെമ്ബാടും സഞ്ചരിക്കാൻ അനുമതി നല്‍കി.
ചിത്രദുർഗയില്‍ നിന്നുള്ള രേണുകസ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ദർശനും പവിത്രയും മറ്റ് 15 പേരും കഴിഞ്ഞ ജൂണ്‍ 11നാണ് അറസ്റ്റിലായത്. വിവാഹിതനാണെങ്കിലും ദർശൻ പവിത്രയുമായുള്ള ബന്ധം തുടരുന്നതില്‍ ദേഷ്യപ്പെട്ട് രേണുകസ്വാമി പവിത്രക്ക് അധിക്ഷേപകരവും അശ്ലീലവുമായ സന്ദേശങ്ങള്‍ അയച്ചതായി ആരോപിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകം.പവിത്രയും ദർശന്റെ ഭാര്യ വിജയലക്ഷ്മിയും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി തർക്കമുണ്ടായി. ഇത് ദർശന്റെ ആരാധകവൃന്ദം രണ്ട് ഗ്രൂപ്പാവാൻ കാരണമായി. വിജയലക്ഷ്മിയെ പിന്തുണച്ച രേണുകസ്വാമി പവിത്രയെ വിമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.