ഇന്നത്തെ കാലത്ത് കുട്ടികളുടേമേല്‍ മൊബൈല്‍ ഫോണുകള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പഠനത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനും മനോഹരമായ പുറം ലോകത്തെ കാഴ്ച്ചകള്‍ അവരില്‍ നിന്ന് മൂടിവെക്കാനും മാതാപിതാക്കളില്‍ നിന്ന് അവരെ അകറ്റാനും മൊബൈല്‍ ഫോണുകള്‍ക്ക് കഴിയും എന്നത് വേദനജനകമായ സത്യമാണ്.മൊബൈല്‍ ആണ് തങ്ങളുടെ ലോകം എന്നു ചിന്തിച്ചു നടക്കുന്ന കുട്ടികളും നമ്മുക്ക് ചുറ്റുമുണ്ട്. അവ ഇല്ലാതെ വരുമ്ബോള്‍ പലരും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതും കടുത്ത ആശങ്ക ഉയർത്തുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെ അമ്മ എതിര്‍ത്തതിനെ തുടര്‍ന്ന് ബഹുനിലക്കെട്ടിടത്തിന്റെ 20ാം നിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു.പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അവാന്തിക ചൗരസ്യയാണ് മരിച്ചതെന്ന് കടുഗൊഡി പോലിസ് അറിയിച്ചു. കുട്ടിയുടെ പിതാവ് എഞ്ചിനീയറാണ്. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞ പരീക്ഷകളില്‍ മാര്‍ക്ക് കുറവാണ് ലഭിച്ചിരുന്നത്. ഫെബ്രുവരി പതിനഞ്ചിന് പരീക്ഷകള്‍ നടക്കാനിരിക്കെയാണ് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ ആവശ്യപ്പെട്ടത്. ഇതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലിസ് കേസെടുത്തു.
മരണത്തിനു പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്താൻ ഞങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വൈറ്റ്ഫീല്‍ഡ്), ശിവകുമാർ ഗുണാരെ പറഞ്ഞു.സംഭവസമയത്ത് എൻജിനീയറായ ചൗരസ്യയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു. അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ചൗരസ്യയുടെ കുടുംബം മധ്യപ്രദേശില്‍ നിന്നുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു.