ബെംഗളൂരുവിൽ മലയാളിയായ നാല് വയസ്സുകാരന് അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ പരിക്ക്. ഇന്ദിരാനഗറിൽ താമസിക്കുന്ന മലപ്പുറം തിരൂർ സ്വദേശി റിഷാദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് റോട്ട്‌വൈലർ ഇനത്തിലുള്ള നായ ആക്രമിച്ചത്. രക്ഷിക്കാൻ ചെന്ന റിഷാദിനും കടിയേറ്റു. കുട്ടിയുടെ തലയ്ക്ക് പിന്നിലും ചെവിയിലും തുടയിലും കടിയേറ്റു. ഇരുവരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സതേടി. മഗേശ്വരി, സഞ്ജയ് എന്നിവരുടെ നായയാണ് കുട്ടിയെ ആക്രമിച്ചത്. നിഷാദിന്റെ പരാതിയിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്തു.
വീടിന്റെ മുകൾനിലയിൽ തുറന്നുവിട്ട നായയെ കെട്ടിയിടാൻ പലവട്ടം ആവശ്യപ്പെട്ടതാണെന്നും എന്നാൽ അയൽവാസി ചെവിക്കൊണ്ടില്ലെന്നും നിഷാദ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ നായആക്രമിച്ചത്. കരച്ചിൽകേട്ട് നിഷാദ് ഓടിയെത്തി കുട്ടിയെ എടുത്തുമാറ്റി. ഈ സമയം നിഷാദിനും കടിയേൽക്കുകയായിരുന്നു. അതേസമയം, പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ വളർത്തുനായയെ പ്രതികൾ ഒളിപ്പിച്ചതായി നിഷാദ് പറഞ്ഞു.
150 കോടിയുടെ നികുതി വെട്ടിപ്പില്‍ റെയ്ഡ്; ബിജെപി നേതാവിന്റെ വീട്ടില്‍ പരിശോധനക്കിടയില്‍ കണ്ടത് 4 മുതലകളെ
മധ്യപ്രദേശിലെ സാഗർ ജില്ലയില്‍ ബിജെപി മുൻ എംഎല്‍എ ഹർവൻഷ് സിംഗ് റാത്തോഡിൻ്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ മുതലകളെ കണ്ടെത്തി ആദായനികുതി ഉദ്യോഗസ്ഥർ.വെള്ളിയാഴ്ച നടത്തിയ റെയ്ഡിനിടെയാണ് വീട്ടിനുള്ളിലെ കുളത്തില്‍ നിന്നും മൂന്ന് മുതലകളെയും ഉരഗ വർഗത്തില്‍പ്പെട്ട മറ്റു ജീവികളെയും കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ഫോറസ്റ്റ് ഫോഴ്‌സ് മേധാവി അസീം ശ്രീവാസ്തവ പറഞ്ഞു. മുതലകളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.
വിവരം കോടതിയെ അറിയിച്ചതായും നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകള്‍ എന്നിവ റെയ്ഡിനിടെ പിടിച്ചെടുത്തിട്ടുണ്ട്.റാത്തോഡിൻ്റെ ബിസിനസ് പങ്കാളിയായ രാജേഷ് കേശർവാനി നടത്തുന്ന ബീഡി നിർമാണ ബിസിനസിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
മുൻ കൗണ്‍സിലറും കരാറുകാരനുമായ കേശർവാനി വൻതുക ആദായ നികുതി വെട്ടിപ്പ് നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട സാഗർ ജില്ലയില്‍ നിന്നുള്ള മുതിർന്ന നേതാവാണ് റാത്തോഡ്. അദ്ദേഹത്തിൻ്റെ പിതാവ് ഹർനാം സിംഗ് റാത്തോഡ് മുൻ മന്ത്രിയായിരുന്നു.