സ്കൂള്‍ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികള്‍ ഉത്തരകന്നഡ മുരുഡേശ്വറില്‍ കടലില്‍ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്.4 പേരുടെയും കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറില്‍ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികള്‍ മുങ്ങിത്താഴുകയായിരുന്നു.
ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെയുമാണു ലഭിച്ചത്. മറ്റ് 3 പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.വിദ്യാർഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം.നാരായണ പറഞ്ഞു. ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുൻപ് അധ്യാപകർ വിദ്യാർഥികള്‍ക്കു സുരക്ഷാ ബോധവല്‍ക്കരണം നല്‍കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.