ജർമനിയിലെ പ്രശസ്തമായ കമ്ബനിയില്‍ എൻജിനിയറായി ജോലി ചെയ്ത ആള്‍ ഇപ്പോള്‍ ബംഗളൂരുവില്‍ യാചകനായി കഴിയുകയാണെന്ന ഞെട്ടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.വൈറലായി മാറിയ ഈ യാചകൻ കൃഷ്ണയുടെ ഏറ്റവും പുതിയ ഒരു വിവരമാണ് ഇയാളെ വൈറലാക്കിയ ബംഗളൂരു ശരത് യുവരാജ് പുറത്തു വിട്ടിരിക്കുന്നത്. ഇയാള്‍ മദ്യലഹരിയിലാണ് ഫ്രാങ്ക്ഫർട്ടിലും ബംഗളൂരുവിലുമായി മികച്ച കരിയറുള്ള ടെക് പ്രൊഫഷണലായിരുന്നെന്ന് പറഞ്ഞതെന്നാണ് ശരത് പുതിയ വീഡിയോയില്‍ പറയുന്നത്.താൻ ഒരു ടെക് പ്രൊഫഷണലാണെന്നും ഫ്രാങ്ക്ഫർട്ടിലും ബംഗളൂരുവിലും ജോലി ചെയ്തിരുന്നതായും കൃഷ്ണ സങ്കല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍, കൃഷ്ണ ഒരു എഞ്ചിനിയറിംഗ് ഡ്രോപ്പ് ഔട്ടാണെന്നും മദ്യലഹരിയിലാണ് ബാക്കി കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ശരത് പറയുന്നു. തന്‍റെ കഥ വിവരിക്കുന്ന വീഡിയോകള്‍ വൈറലായതു മുതല്‍ ഭിക്ഷാടകനായ കൃഷ്ണയെ കാണാതാവുകയായിരുന്നു.കൃഷ്ണയെ കണ്ടെത്താൻ ബംഗളൂരു പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. കൃഷ്ണ ഇപ്പോള്‍ നിംഹാൻസില്‍ (നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോ സയൻസസ്) ചികിത്സയിലാണെന്ന് ശരത് വെളിപ്പെടുത്തി. വ്യക്തിപരമായ നഷ്ടങ്ങളും മദ്യാസക്തിയും ഒരാളെ എങ്ങനെ പാളം തെറ്റിച്ചു എന്നതിന്‍റെ ഒരു ഭീകരമായ ചിത്രമാണ് കൃഷ്ണയുടെ ജീവിതം കാണിച്ച് തരുന്നത്.
കൃഷ്ണ തന്‍റെ ജീവിത പോരാട്ടങ്ങളെക്കുറിച്ചും ആസക്തി കൊണ്ടുണ്ടായ നഷ്ടത്തെക്കുറിച്ചും ഒരു പുതിയ തുടക്കത്തിനായുള്ള പ്രതീക്ഷകളെക്കുറിച്ചും തുറന്നു പറയുകയാണ് ശരത്തിന്‍റെ പുതിയ വീഡിയോയില്‍. “ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും ഖേദിക്കുന്നു. എനിക്ക് ഒരു പുതിയ ജീവിതം വേണം. മദ്യപിച്ച് ഭിക്ഷ യാചിക്കാൻ തുടങ്ങി. ഇപ്പോള്‍, ഞാൻ നയിച്ച ജീവിതം കൊണ്ട് ക്ഷീണിതനായി മാറി. വൃത്തിയായും ശരിയായും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്‍റെ ആഗ്രഹം” – ശരത് പങ്കുവെച്ച വീഡിയോയില്‍ കൃഷ്ണ പറയുന്നു.
“ഞാൻ യാഥാർത്ഥ്യത്തില്‍ ജീവിച്ചിട്ടില്ലെന്ന് ഇപ്പോഴാണ് മനസിലായത്. എന്‍റെ അഭിലാഷങ്ങള്‍ ഇതിനകം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് കരുതി ഒരു സ്വപ്ന ലോകത്ത് കുടുങ്ങി. വാസ്തവത്തില്‍ എനിക്ക് എല്ലാം നഷ്ടപ്പെടുകയായിരുന്നു – കൃഷ്ണ കൂട്ടിച്ചേര്‍ത്തു.ശരത്തുമൊപ്പമുള്ള പുതിയ വിഡിയോയില്‍ കൂടുതല്‍ ശാന്തനായി കൃഷ്ണ സംസാരിക്കുന്നത് കാണാം.
പുതിയ ജീവിതത്തിനായുള്ള പ്രതീക്ഷകളും കൃഷ്ണ പങ്കുവച്ചു. ‘ആദ്യം ആരോഗ്യം വീണ്ടെടുക്കണം. മദ്യം എന്നെ ശാരീരികമായി തളർത്തി. പല തരത്തില്‍ അതെന്നെ ബാധിച്ചു. ഇന്ന് ഏത് ജോലിയും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്’ യുവാവ് പറയുന്നു. ‘അമിതമായി മദ്യപിക്കുമ്പോൾ ഞാൻ ഒരു സാങ്കൽപ്പിക ലോകത്താണ് ജീവിച്ചിരുന്നത്. എനിക്കൊരു സ്കൂളുണ്ടെന്നും അവിടെ വിദ്യാർത്ഥികൾ എനിക്കായി കാത്തിരിക്കുകയാണെന്നും ഞാൻ സങ്കല്‍പ്പിച്ചു. പക്ഷേ യാഥാർഥ്യം എന്നെ വല്ലാതെ ബാധിച്ചു. വിഷാദത്തിലും മദ്യപാനത്തിലും ഞാൻ കുടുങ്ങിക്കിടക്കുകയായിരുന്നു. ശരിക്കും ഞാന്‍ ജീവിച്ചിരുന്നില്ല എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. സ്വപ്ന ലോകത്ത് കുടുങ്ങി, വാസ്തവത്തിൽ, എനിക്ക് എല്ലാം നഷ്ടപ്പെടുകയായിരുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.