വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പൂർത്തിയായെന്നും മൂന്നുമാസത്തിനകം ട്രാക്കിലിറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഞായറാഴ്ച ബംഗളൂരുവില്‍ എത്തിയ റെയില്‍വേ മന്ത്രി, പൊതുമേഖല സ്ഥാപനമായ ബെമലില്‍ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് കോച്ചുകളുടെ ആദ്യ മാതൃക അനാവരണം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.മൂന്നു മാസത്തിനകം യാത്രക്കായി സജ്ജമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഴുവൻ സൗകര്യങ്ങളോടു കൂടിയ സ്ലീപ്പർ കോച്ചുകളാണ് ഒരുക്കിയിട്ടുള്ളതെന്നും, ബെമല്‍ ഫാക്ടറിയില്‍നിന്ന് ഏതാനും ദിവസത്തിനകം കോച്ചുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് ചെയർകാർ, വന്ദേ സ്ലീപ്പർ എക്സ്പ്രസ്, വന്ദേ മെട്രോ, അമൃത് ഭാരത് എന്നിവ രാജ്യത്തെ ജനങ്ങളുടെ യാത്രയുടെ ഗതി നിർണയിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഏറെ കാലമെടുത്താണ് വന്ദേ സ്ലീപ്പർ കോച്ചുകളുടെ രൂപകല്പനയും നിർമാണവും പൂർത്തിയാക്കിയത്. സുരക്ഷയുടെയും രൂപകല്പനയുടെയും കാര്യത്തില്‍ നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലോക്കോ പൈലറ്റുമാരുടെയും സർവിസ് സ്റ്റാഫിന്റെയും സുരക്ഷയടക്കം ഒട്ടേറെ കാര്യങ്ങള്‍ക്ക് പരിഗണന നല്‍കിയിട്ടുണ്ട്.
മധ്യവർഗക്കാർക്കുകൂടി താങ്ങാൻ കഴിയുന്ന ടിക്കറ്റ് നിരക്കാവും ഈ ട്രെയിനുകളില്‍ ഈടാക്കുക. മെയിന്റനൻസ് സ്റ്റാഫിനായി പ്രത്യേകം കാബിനും ഒരുക്കിയിട്ടുണ്ട്. ലോകത്തെ മികച്ച ട്രെയിനുകളിലൊന്നായി വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസിനെ കണക്കാക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 400 വന്ദേഭാരത് സ്ലീപ്പർ കോച്ച് ട്രെയിനുകള്‍ നിർമിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ വർഷം മാർച്ചിലാണ് റെയില്‍വേ മന്ത്രാലയം നടത്തിയത്. മണിക്കൂറില്‍ 200 കിലോമീറ്റർ വരെ വേഗത്തില്‍ സഞ്ചരിക്കാൻ ശേഷിയുള്ള എൻജിനുകളുമായാണ് ഇവ നിർമിക്കുകയെന്നും റെയില്‍വേ അറിയിച്ചിരുന്നു.
എൻജിൻ കാബിനിലടക്കം മന്ത്രി പരിശോധന നടത്തി. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. ബെമല്‍ ഫാക്ടറിക്കകത്തെ ട്രാക്കിലൂടെ ട്രെയിൻ സഞ്ചരിച്ചു. ബെമലില്‍ പുതിയ നിർമാണ യൂനിറ്റിന്റെ ശിലാസ്ഥാപനവും റെയില്‍വേ മന്ത്രി നിർവഹിച്ചു. ഉച്ചക്കുശേഷം ബംഗളൂരുവിലെ റെയില്‍വേ ട്രെയ്നിങ് സെന്റർ സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ മൂന്നു മാസത്തിനകം സർവീസ് ആരംഭിക്കും
ആധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ മൂന്നു മാസത്തിനകം സർവീസ് ആരംഭിക്കും. രാത്രികാല ദീർഘദൂര യാത്രികർക്കായി സ്ലീപ്പർ കോച്ചുകള്‍ മാത്രമുള്ള (ഫുള്‍ സ്ലീപ്പർ ) രാജ്യത്തെ ആദ്യ ട്രെയിൻ ആണിത്.വന്ദേഭാരത് സ്ലീപ്പർ കോച്ചുകള്‍ നിർമ്മിക്കുന്ന ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍) സന്ദർശിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണ് ഇക്കാര്യം.ആദ്യ കോച്ചുകളുടെ നിർമ്മാണം പൂർത്തിയായി. ട്രാക്കിലെ ട്രയല്‍ ഉടൻ തുടങ്ങും. ഇവയുടെ ചിത്രങ്ങളും പുറത്തുവിട്ടു. 400 വന്ദേ സ്ലീപ്പർ ട്രെയിനുകള്‍ പുറത്തിറക്കുമെന്ന് 2023ല്‍ പ്രഖ്യാപിച്ചിരുന്നു.
ഒന്നര വർഷം കോച്ചുകള്‍ നിർമ്മിച്ച ശേഷം മാസം രണ്ടോ മൂന്നോ ട്രെയിനുകള്‍ വീതം ഇറങ്ങും. നിലവിലുള്ള വന്ദേഭാരത്, ചെയർ കാർ ട്രെയിനുകളാണ്.രാജധാനി എക്സ്പ്രസിന്റെ നിരക്കാകും അടിസ്ഥാനമാക്കുക. ലോക നിലവാരമുള്ള, ഇന്റീരിയർ ആണ്. കൂട്ടിയിടിയും തീപിടിത്തവും തടയാൻ ഉള്‍പ്പെടെ ആധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ജീവനക്കാർക്ക് പ്രത്യേക കാബിനുണ്ട്. രാത്രിയില്‍ പരമാവധി 160 കിലോമീറ്റർ വേഗതയില്‍ 800 – 1200 കിലോമീറ്റർ സഞ്ചരിക്കും.