ബംഗളൂരു: ബി.എം.ടി.സിയുടെ പ്രീമിയം ബസുകളില്‍ തുടർച്ചയായി രണ്ടാം ദിനവും യു.പി.ഐ സേവനം പണിമുടക്കിയത് യാത്രക്കാർക്ക് ദുരിതയാത്രയായി.
പണം കൈയില്‍ കരുതാതെ യു.പി.ഐ സേവനത്തെ മാത്രം ആശ്രയിച്ച് യാത്രക്കെത്തിയവരാണ് വഴിയില്‍ കുടുങ്ങിയത്. ചില്ലറ കൈയില്‍ കരുതാനുള്ള ബുദ്ധിമുട്ട് കാരണം പലരും യു.പി.ഐ ആണ് ടിക്കറ്റെടുക്കാൻ ആശ്രയിക്കാറുള്ളത്.
പലരും ബസില്‍ കയറിയശേഷമാണ് യു.പി.ഐ സേവനം പ്രവർത്തനരഹിതമാണെന്ന് അറിയുന്നത്. യാത്രക്കാരില്‍ പലരും പ്രതിഷേധമറിയിക്കുന്നത് കണ്ടക്ടർമാരോടാണെങ്കിലും തങ്ങള്‍ നിസ്സഹായരാണെന്നാണ് അവർ പറയുന്നത്. ചില്ലറ ബാക്കി നല്‍കേണ്ടതില്ലാത്തതിനാല്‍ യാത്രക്കാർ യു.പി.ഐ വഴി പണമടച്ച് ടിക്കറ്റെടുക്കുന്നതാണ് തങ്ങള്‍ക്കും സൗകര്യമെന്ന് കണ്ടക്ടർമാർ പറയുന്നു. എയർപോർട്ട് ബസുകളിലെ യാത്രക്കാരാണ് കൂടുതല്‍ ദുരിതത്തിലായത്.