ബെംഗളൂരു: റോഡിലെ സുരക്ഷയുറപ്പാക്കാൻ നിർമിത ബുദ്ധി അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. റോഡിലെ തിരക്കറിയാനും അപകടങ്ങളെക്കുറിച്ചുള്ള തത്സമയവിവരം ലഭിക്കാനും ‘അസ്ത്രം’ എന്ന ആപ്പാണ് പോലീസ് ആദ്യഘട്ടത്തിൽ വികസിപ്പിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തിയും പുരോഗമിക്കുകയാണ്.
നിലവിൽ പ്രധാന ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിന്റെ കൺട്രോൾ റൂം ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.കഴിഞ്ഞദിവസം പുറത്തിറക്കിയ അസ്ത്രം ആപ്പ് ഒട്ടേറെ പ്രത്യേകതകളുള്ളതാണെന്നും ഗതാഗതം കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ ഇതിലൂടെ കഴിയുമെന്നും ട്രാഫിക് പോലീസ് അധികൃതർ അറിയിച്ചു.
ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഒരോ 15 മിനിറ്റ് ഇടവേളയിലും എവിടെയൊക്കെയാണ് വാഹനങ്ങളുടെ എണ്ണം കൂടുതലുള്ളതെന്നും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതെന്നുമുൾപ്പെടെയുള്ള സന്ദേശം ലഭിക്കും. ഇതോടെ ആവശ്യമായ മുന്നൊരുക്കം സ്വീകരിക്കാൻ പോലീസുകാർക്ക് കഴിയും.
എവിടെയെങ്കിലും അപകടം നടന്നാലും സമാനമായ രീതിയിൽ പോലീസുകാർക്ക് ഉടൻ സന്ദേശം ലഭിക്കും. ആംബുലൻസുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നേരത്തേ ട്രാഫിക് പോലീസ് സ്ഥാപിച്ച ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത്തരം വിവരങ്ങളുടെ കൈമാറ്റം സാധ്യമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഈ ആപ്പിൽ ഉൾപ്പെടുത്താനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം.നിർമിതബുദ്ധി അധിഷ്ഠിതമായ ട്രാഫിക് സിഗ്നൽ സംവിധാനം കൂടി പ്രവർത്തനം തുടങ്ങുന്നതോടെ നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ എണ്ണമനുസരിച്ച് സിഗ്നലിന്റെ സമയം സ്വയം ക്രമീകരിക്കുന്ന സംവിധാനം ഇത്തരം ട്രാഫിക് സിഗ്നലിലുണ്ടാകും.
സ്റ്റേഷനിലെത്തിയ ഭര്‍ത്താവുമായി പൊരിഞ്ഞ തര്‍ക്കം, സൂചനയോട് എന്തിന് ചെയ്തുവെന്ന് ഭര്‍ത്താവ്, ഞെട്ടിച്ച് മറുപടി
നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്ത് ഭര്‍ത്താവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായി ഗോവ പൊലീസ്.ശനിയാഴ്ച ഗോവ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഭര്‍ത്താവ് പിആര്‍ വെങ്കട്ട് രാമനോടായിരുന്നു 15 മിനുട്ടോളം സൂചന തര്‍ക്കിച്ചത്. വെങ്കട്ട് രാമൻ സുചന സേത്തിനോട് എന്തിനാണ് അവരുടെ കുട്ടിയെ കൊന്നതെന്ന് ചോദിച്ചു. എന്നാല്‍ ഞാൻ കൊന്നിട്ടില്ലെന്നായിരുന്നു സൂചനയുടെ മറുപടി. രാത്രി കിടക്കുന്നതുവരെ കുട്ടിക്ക് ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാവിലെ കുട്ടിയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടതെന്നുമാണ് സൂചന പറഞ്ഞതെന്ന ഗോവ പൊലീസ് വ്യക്തമാക്കി.ഇരുവരുടെയും വിവാഹ മോചന നടപടികള്‍ നടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. കലാൻഗുട്ട് പൊലീസ് സ്റ്റേഷനില്‍ ഇരുവരും മുഖാമുഖം വന്നു, ഇരുവരും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു തുടങ്ങി.
ഒടുവില്‍ വലിയ തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീണ്ടു. നീ എന്റെ കുട്ടിയോട് എന്തിന് ഇത് ചെയ്തു? നിനക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞു?’ എന്ന് വെങ്കിട്ടരാമൻ അവളോട് ചോദിച്ചു. എന്നാല്‍ അതിന്, താൻ ഒന്നും ചെയ്തിട്ടില്ലെന്ന് സുചന മറുപടി നല്‍കിയെന്നും പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ മൊഴി തന്നെയാണ് സൂചന ഗോവ പൊലീസിനും നല്‍കിയത്. ഡിസംബര്‍ 10 -നാണ് താൻ അവസാനമായി മകനെ കണ്ടത്. കോടതി ഉത്തരവ് ലംഘിച്ച് കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളായി കുട്ടിയെ കാണാൻ സുചന അനുവദിച്ചില്ലെന്നും വെങ്കട്ട് രാമൻ മൊഴി നല്കി.
ചോദ്യം ചെയ്യലിന് ശേഷം വെങ്കട്ട് രാമൻ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു. മകനെ നഷ്ടപ്പെട്ട വിഷമത്തിലാണ് അദ്ദേഹമെന്നും അതുകൊണ്ടാണ് സംസാരിക്കാത്തതെന്നും അഭിഭാഷകൻ അസ്ഹര്‍ മീര്‍ പറഞ്ഞു. ഒരു സമൂഹം എന്ന നിലയില്‍ സംഭവത്തില്‍ നീതി വേണമെന്ന് നമ്മള് പറയും. പക്ഷേ… ആരു ജയിച്ചാലും തോറ്റാലും കുഞ്ഞ് നഷ്ടമായല്ലോ. അതിനപ്പുറം എന്ത് സംഭവിച്ചാലും കാര്യമല്ലെന്നാണ് പിതാവ് പറയുന്നത്.. സുചന സേത്ത് ജയിലില്‍ പോയാലും ജാമ്യം ലഭിച്ചാലും ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും അതൊന്നും മകന് പകരമാകില്ലെന്നാണ് വെങ്കട്ടരാമൻ പറഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു.എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വെങ്കന്ത് രാമന് അറിയില്ല.
എന്തുകൊണ്ടാണ് അവള് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് സുചനയ്ക്ക് മാത്രമേ പറയാൻ കഴിയൂ. കുട്ടി പിതാവിനെ കാണുന്നതോ വൈകാരിക ബന്ധം പുലര്‍ത്തുന്നതോ അവള് ഇഷ്ടപ്പെട്ടില്ലെന്നതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാത്രമാണ് ഊഹിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മകന്റെ കസ്റ്റഡി കേസ് ബെംഗളൂരു കുടുംബകോടതിയില്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.