ബെംഗളൂരു : കര്‍ണാടകയിലെ കമ്ബള മത്സരം ഈ മാസം അവസാനം നടക്കും. നവംബര്‍ 24, 25, 26 തീയതികളില്‍ പാലസ് ഗ്രൗണ്ടിലാണ് മത്സരം. ഇത്തവണ മത്സര ഓട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും വര്‍ഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ് കമ്ബള. പോത്തുകളെ ഉപയോഗിച്ചുള്ള ചെളിക്കളത്തിലെ ഓട്ടമത്സരമാണ് വിനോദത്തിന്റെ അടിസ്ഥാനം. ഒരു നുകത്തില്‍ കെട്ടിയ രണ്ട് പോത്തുകളും ഒരു ഓട്ടക്കാരനുമാണ് ഒരു സംഘത്തിലുണ്ടാവുക.
സമാന്തരമായുള്ള ട്രാക്കില്‍ മറ്റൊരു സംഘവും ഇറങ്ങും. ഇവര്‍ തമ്മില്‍ മത്സരം നടക്കും. കര്‍ഷകര്‍ നെല്ല് വിളവെടുത്ത ശേഷം സംഘടിപ്പിക്കുന്ന ഈ കായിക ഇനം ഇന്ന് സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന വിനോദമായി മാറി. തീരദേശ സമൂഹങ്ങള്‍ ഈ ദിവസം ഇവിടെ ഒത്തുചേരും. 50ല്‍ അധികം സംഘടനകളാണ് ഈ വിനോദം ഒരുക്കുന്നതിന് പിന്നില്‍. ബെംഗളൂരുവിലെ 70 ഏക്കര്‍ പാലസ് ഗ്രൗണ്ടിലാണ് കമ്ബള നടക്കുക.പരിപാടിയുടെ ഭാഗമായി ‘ബെംഗളൂരു കമ്ബള നമ്മ കമ്ബള’ എന്ന തീം സോങ്ങും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഗുരുകിരണ്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വി മനോഹറാണ് വരികള്‍ എഴുതിയിട്ടുള്ളത്. നിലവില്‍ 150ലധികം പോത്തുകളെയാണ് കമ്ബളയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ പോത്തുകളെയെല്ലാം നവംബര്‍ 23ന് ഉപ്പിനങ്ങാടിയില്‍ വച്ച് യാത്രയയയ്ക്കും.കമ്ബള കാണാൻ താര നിര : തുടര്‍ന്ന് ഹാസനിലും നെലമംഗലയിലും ഗംഭീര വരവേല്‍പ്പ് നല്‍കും. മുഖ്യമന്ത്രി സിദ്ധരാമയ്യ (Karnataka CM Siddaramaiah) ഈ ഉത്സവത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചതായി കമ്ബള കമ്മിറ്റി അറിയിച്ചു. ബോളിവുഡ് നടി ഐശ്വര്യ റായ്, അനുഷ്ക ഷെട്ടി എന്നിവരടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.