കൊച്ചി: ട്രെയിൻ 13 മണിക്കൂര്‍ വൈകിമൂലം യാത്ര മുടങ്ങിയ ആള്‍ക്ക് 60000 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. ദക്ഷിണ റെയില്‍വേയ്ക്കാണ് 60000 രൂപ പിഴയൊടുക്കാൻ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് വിധിച്ചത്. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് 13 മണിക്കൂര്‍ വൈകിയതിനാല്‍ യാത്ര മുടങ്ങിയെന്ന് കാട്ടിയാണ് പരാതിക്കാരൻ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
ബോഷ് ഇന്ത്യ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹന്‍ എന്നയാളാണ് പരാതിക്കാരൻ. ചെന്നൈയില്‍ കമ്ബനിയുടെ ഉന്നതല യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് കാര്‍ത്തിക് ആലപ്പുഴ – ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ യാത്രയ്ക്കായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകും എന്ന അറിയിപ്പ് റെയില്‍വേയില്‍ നിന്നും ലഭിക്കുന്നത്.
മറ്റു ട്രെയിനോ ഫ്ലൈറ്റോ ലഭിക്കാത്തതിനാല്‍ കാര്‍ത്തികിന് ചെന്നൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഈ ട്രെയിൻ മുന്നറിയിപ്പില്ലാതെ 13 മണിക്കൂറോളം വൈകിയതുകാരണം നിരവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതാന്‍ തയ്യാറായിവന്ന വിദ്യാര്‍ഥികളെയും ബാധിച്ചു.
ട്രെയിൻ വൈകുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തതുകാരണം തനിക്ക് സാമ്ബത്തികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കാര്‍ത്തിക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. യാത്രയുടെ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നുമുള്ള റെയില്‍വേയുടെ വാദം കമ്മിഷന് തള്ളി.
ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് യാര്‍ഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മൂലമാണ് ട്രെയിന്‍ വൈകിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയാമായിരുന്നിട്ടും യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങളോ സൗകര്യങ്ങളോ ഒരുക്കുന്നതില്‍ റെയില്‍വേ അധികൃതര്‍ പരാജയപ്പെട്ടതായി കമ്മിഷന് വിലയിരുത്തി.
ഇത്തരത്തില്‍ യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായതില്‍ ഒരു ന്യായീകരണവുമില്ലെന്നും സേവനത്തിലെ ന്യൂനതയാണെന്നും റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണമെന്നും കമ്മീഷന് വിലയിരുത്തി. യാത്രക്കാര്‍ക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയില്‍വേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്നും കമ്മീഷന് ഓര്‍മിപ്പിച്ചു.
വാദത്തിനൊടുവില്‍ സേവനത്തില്‍ വീഴ്ച വരുത്തിയ ദക്ഷിണ റെയില്‍വേ പരാതിക്കാരന് 50000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും ഉള്‍പ്പടെ 60000 രൂപ നല്കാൻ കമ്മീഷൻ വിധിക്കുകയായിരുന്നു. തുക 30 ദിവസത്തിനകം നല്‍കണമെന്ന് കമ്മീഷന് പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.