ബംഗലൂരു: ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം.അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയില്‍ നിന്നും പുറത്തു വന്നത്.
11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു.
പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന്‍ യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്റെ കയ്യില്‍ ഒരു രൂപ പോലും ഇല്ലെന്ന് യുവതി അറിയിച്ചു. ഇതിനിടെയാണ് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പദ്ധതി നിലവില്‍ വന്നതോടെ, ജൂണ്‍ 13 ന് യുവതി കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകന്റെ അടുത്തേക്ക് പോയി.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകന്റെ അടുത്താണെന്ന് കണ്ടെത്തി.വീട്ടുകാര്‍ കണ്ടെത്തിയെന്ന് മനസ്സിലാക്കിയതോടെ, യുവതിയും കാമുകനും അവിടെ നിന്നും മുങ്ങി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയും കാമുകനും സിദ്ധക്കാട്ടെ ഗ്രാമത്തില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്തെ വിറപ്പിച്ച് പനി; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേര്‍, ആശങ്കയായി എലിപ്പനിയും ഡെങ്കിയും
തിരുവനന്തപുരം: പനിക്കേസുകള്‍ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും.പ്രതിദിന കണക്കുകളില്‍ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വര്‍ഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകര്‍ച്ചപ്പനിയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്.10,060 പരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളില്‍ എത്തിയത്. 212 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. മഴയെത്തുമ്ബഴേക്കും, ഇല്ലാത്ത രോഗങ്ങളില്ലെന്ന് പറയാം. സാധാരണ പനി പതിനായിരത്തിന് മുകളിലേറെ പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു.അപകടകാരിയായ എലിപ്പനി ഏറെക്കുറെ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം നാല്‍പ്പത് പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. ഒരാള്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പനികളില്‍ നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ജീവനെടുക്കുന്ന ഡെങ്കിപ്പനിയും എലിപ്പനിയുമാണ് വലിയ വില്ലൻ.
ഡെങ്കിപ്പനി എണ്ണവും കൂടുതലാണ്. ഈ വര്‍ഷം ഇതുവരെ 2285 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെന്ന് സ്ഥിരീകരിച്ചു. എലിപ്പനിയും കുറവല്ല. ഈ വര്‍ഷം ഇതുവരെ 425 പേര്‍ക്ക് എലിപ്പനി ബാധിച്ചു.അതേസമയം,സംസ്ഥാനത്ത്എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെഎംഎസ്‍സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.