കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല്‍ ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്നതിനെ എതിര്‍ക്കുമെന്ന് മില്‍മ (കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍).നാഷണല്‍ കോ ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് മില്‍മ മലബാര്‍ മേഖല സഹകരണ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. രാജ്യത്തെ മില്‍ക്ക് ഫെഡറേഷനുകള്‍ ഇത്രയും കാലമായി പിന്തുടരുന്ന ചില ചിട്ടകളും കീഴ് വഴക്കങ്ങളും തെറ്റിക്കുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് കെഎസ് മണി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക ആസ്ഥാനമായുള്ള പാല്‍ ഉത്പാദകര്‍ കേരളത്തില്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങുന്ന തീരുമാനത്തിനെതിരെ താന്‍ കത്ത് നല്‍കിയെങ്കിലും അവര്‍ അത് അവഗണിച്ചതായി കെഎസ് മണി പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അമുല്‍-നന്ദിനി പ്രശ്നത്തിന് മുമ്ബ് തന്നെ കേരളത്തില്‍ കച്ചവടം നടത്താന്‍ കര്‍ണാടക കോര്‍പ്പറേറ്റ് പാല്‍ ഉല്‍പാദകര്‍ തീരുമാനിച്ചിരുന്നു.കര്‍ണാടകയില്‍ വ്യവസായം തുടങ്ങാനുള്ള അമുലിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പറയാന്‍ നന്ദിനിക്ക് ധാര്‍മിക അവകാശമില്ലെന്ന് കെഎസ് മണി പറഞ്ഞു.
മില്‍ക്ക് ഫെഡറേഷനുകള്‍ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി മാത്രമുള്ളതല്ല. അവരുടെ സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും കൂടി പ്രവര്‍ത്തിക്കുന്നതാകണമെന്നും കെഎസ് മണി കൂട്ടിച്ചേര്‍ത്തു.ഒരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനം മറ്റൊരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനത്തിന്റെ വിപണിയില്‍ നേരിട്ട് ഇടപെടുന്നത് സഹകരണ തത്വങ്ങള്‍ക്കും അടിസ്ഥാന മൂല്യങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും തിരൂരിലും എറണാകുളം ജില്ലയിലെ കൊച്ചിയിലും പത്തനംതിട്ട ജില്ലയിലെ പന്തളത്തുമാണ് നന്ദിനി ഔട്ട്ലെറ്റുകള്‍ തുറന്നത്.
മോദി കന്നഡിഗരുടെ അന്നം മുടക്കുന്നെന്ന് സിദ്ധരാമയ്യ; ‘അന്ന ഭാഗ്യ’ യോജനക്ക് കേന്ദ്രം തുരങ്കംവയ്ക്കുന്നു
മോദി സര്‍ക്കാര്‍ കര്‍ണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കംവയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’പദ്ധതിക്ക് വേണ്ട അരി നല്‍കാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്. ഓപ്പണ്‍ മാര്‍ക്കറ്റ് സ്കീമിലൂടെ കര്‍ണാടകക്ക് അരി വില്‍ക്കുന്നതില്‍ നിന്ന് ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കര്‍ണാടക മുഖ്യമന്ത്രി ആരോപിച്ചു.എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കര്‍ണാടക ബി.ജെ.പിയും അര്‍ഹരായ ആളുകള്‍ക്ക് 10 കിലോ സൗജന്യ അരി നല്‍കുന്നതിനെതിരുനില്‍ക്കുന്നത്.
എന്തുകൊണ്ടാണ് അവര്‍ പാവപ്പെട്ടവരില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നത്? ബി.ജെ.പി എന്നും കര്‍ണാടക വിരുദ്ധരാണ്. 2014 മുതല്‍ ഞങ്ങള്‍ ഇത് പറയുന്നുണ്ട്. കര്‍ണാടകയോടുള്ള നരേന്ദ്രമോദിയുടെ ചിറ്റമ്മ സമീപനം 2014 മുതല്‍ കന്നഡിഗരെ കുഴപ്പത്തിലാക്കുന്നുണ്ട്’-സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ‘തങ്ങളെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ എല്ലാ പദ്ധതികളും നിര്‍ത്തലാക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പ് സമയത്ത് കന്നഡക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.
എഫ്‌സിഐക്കുള്ള ഈ കത്ത് അതിന്റെ ഫലമാണോ?’-സിദ്ധരാമയ്യ ചോദിക്കുന്നു. നേരത്തേ ബി.ജെ.പി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍ക്ക് സമൻസ് അയച്ചിരുന്നു. കോണ്‍ഗ്രസ് ഉയര്‍ത്തിയ ’40 ശതമാനം കമ്മിഷൻ’ ആരോപണത്തിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കേശവ്പ്രസാദാണ് പരാതി നല്‍കിയത്. ബി.ജെ.പി സര്‍ക്കാര്‍ 40 ശതമാനം കമ്മിഷൻ വാങ്ങുന്നുവെന്നും 1.5 ലക്ഷം കോടി രൂപ നാല് വര്‍ഷം കൊണ്ട് അഴിമതിയിലൂടെ കൈക്കലാക്കിയെന്നും മേയ് അഞ്ചിന് നല്‍കിയ പത്ര പരസ്യത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പരാതി നല്‍കിയത്.