ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ പിൻ സെറ്റ് ചെയ്ത്, പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം രാജ്യത്ത് 99.9% പേർക്കും ആധാർ നമ്പർ ഉണ്ട്, മാസത്തിൽ ഒരിക്കലെങ്കിലും അത് ഉപയോഗിക്കുന്നുമുണ്ട്.
ഭൂരിഭാഗം പേർക്കും ആധാർ കാർഡുള്ളതിനാൽ, കൂടുതൽ ഉപയോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നും ഡിജിറ്റൽ പേയ്മെന്റുകൾ വർധിക്കുമെന്നുമാണ് പ്രതീക്ഷ. ചില ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് മാത്രമാണ്ഈ ഫീച്ചർ നിലവിൽ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഈ സംവിധാനം ലഭ്യമാക്കും.പുതിയ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ, യുഐഡിഎഐയിലും ബാങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഒന്നുതന്നെയാണെന്ന് ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാക്കാൻ കഴിയുകയുള്ളു.
യുപിഐ ആധാർ അധിഷ്ടിത സേവനം ലഭ്യമാക്കുന്നതിനായി ആദ്യം ഗൂഗിൾ പേ ഓപ്പൺ ചെയ്ത് യുപിഐ ഓൺബോർഡിങ് ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് ഉപയോക്താക്കൾക്ക് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് ഇവയിൽ ഒന്ന് തെരഞ്ഞെടുക്കാം. ആധാർ തിരഞ്ഞെടുക്കുകയാണെങ്കിൽ, തുടക്കത്തിൽ തന്നെ ഉപയോക്താക്കൾ അവരുടെ ആധാർ നമ്പറിന്റെ ആദ്യ ആറ് അക്കങ്ങൾ നൽകേണ്ടതുണ്ട്.
ശേഷം യുഐഡിഎഐയിൽ നിന്നും ,ബാങ്കിൽ നിന്നും ലഭിക്കുന്ന ഒടിപി നൽകുക. തുടർന്ന് ബാങ്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും, ഉപയോക്താവിന് പിൻ സെറ്റ് ചെയ്യുകയും ചെയ്യാം.യുപിഐ ആക്ടിവേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ ആപ്പ് വഴി ഇടപാടുകൾ നടത്താനും ബാലൻസ് പരിശോധിക്കാനും കഴിയും. ഉപയോക്താക്കൾ ആധാർ നമ്പറിന്റെ ആദ്യ ആറ് അക്കങ്ങൾ നൽകുമ്പോൾ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വഴി വിവരങ്ങൾ സുരക്ഷിതമായി യുഐഡിഎഐയിലേക്ക് അയയ്ക്കും. ഉപയോക്താവ് നൽകി ആധാർ വിവരങ്ങൾ സൂക്ഷിച്ചുവെക്കില്ലെന്ന് ഗൂഗിൾ പേ അവകാശപ്പെടുന്നു.
കര്‍ണാടക സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര: സ്മാര്‍ട്ട് കാര്‍ഡ് നിബന്ധന ഒഴിവാക്കിയേക്കും
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര നടത്താനാകുന്ന ‘ശക്തി’ പദ്ധതിയില്‍ സ്മാര്‍ട്ട് കാര്‍ഡ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ സാധ്യത.ജൂണ്‍ 11 മുതലാണ് സൗജന്യയാത്ര പദ്ധതി നിലവില്‍വരുന്നത്. ആദ്യത്തെ മൂന്നുമാസം സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ ഈ സൗജന്യം ഉപയോഗപ്പെടുത്താം. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്ക് കണ്ടക്ടര്‍ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കും.
പിന്നീടാണ് ശക്തി സ്മാര്‍ട്ട് കാര്‍ഡുകള്‍ വേണ്ടത്.സര്‍ക്കാറിന്റെ സേവ സിന്ധു പോര്‍ട്ടല്‍, കര്‍ണാടക വണ്‍ വെബ്സൈറ്റ്, ബാംഗ്ലൂര്‍ വണ്‍ പോര്‍ട്ടല്‍ എന്നിവയിലൂടെ സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷ നല്‍കാം. ബസ് സ്റ്റേഷനുകള്‍ വഴിയും ഈ കാര്‍ഡുകള്‍ വിതരണം ചെയ്യാൻ സാധ്യതയുണ്ട്. എന്നാല്‍, മൂന്നു മാസത്തിനുശേഷം യാത്ര ചെയ്യാൻ ഈ കാര്‍ഡുകള്‍ വേണമെന്ന നിബന്ധന ഒഴിവാക്കാനും സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുക.
കെ.എസ്.ആര്.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആര്.ടി.സി, കെ.കെ.ആര്.ടി.സി എന്നീ നാല് സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പൊതുബസ് ഗതാഗതം നടത്തുന്നത്.ഇതിന് കീഴിലുള്ള ബസുകളിലാണ് സൗജന്യ യാത്ര നടത്താനാവുക. സംസ്ഥാനത്തിനകത്ത് സര്‍വിസ് നടത്തുന്ന സിറ്റി, ഓര്‍ഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. നിലവില്‍ 40 ലക്ഷം സ്ത്രീകളാണ് കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്നത്. പുതിയ പദ്ധതി വരുന്നതോടെ പത്തുശതമാനം കൂടി കൂടും. വര്‍ഷം 4700 കോടി രൂപയാണ് പദ്ധതിചെലവ് കണക്കാക്കുന്നത്.