രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങളാണ് ജൂണ്‍ മാസം മുതല്‍ നടപ്പിലാകുന്നത്. എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധനവു മുതല്‍ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ തിരികെ നല്‍കാനുള്ള ആര്‍ബിഐയുടെ ക്യാംപെയ്ൻ വരെ അതില്‍ ഉള്‍പ്പെടുന്നു.ജൂണ്‍ ഒന്നു മുതല്‍ രാജ്യത്തു സംഭവിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി മനസിലാക്കാം.
ആര്‍ബിഐയുടെ ക്യാംപെയ്ൻ:മെയ് 12 നാണ് ആര്‍ബിഐ ‘ഹണ്ട്രഡ് ഡേയ്സ്, ഹണ്ട്രഡ് പേയ്സ്’ (100 Days 100 Pays) എന്ന പേരിലുള്ള ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ എത്താതെ കുമിഞ്ഞു കൂടി കിടക്കുന്ന നിക്ഷേപങ്ങള്‍ തിരികെ നല്‍കാനുള്ള ക്യാംപെയ്ൻ ആണിത്. 100 ദിവസത്തിനുള്ളില്‍ ഈ പണം അവകാശികള്‍ക്ക് തിരികെ നല്‍കാനാണ് ആര്‍ബിഐയുടെ നിര്‍ദേശം. രാജ്യത്തെ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത ഏറ്റവും ഉയര്‍ന്ന 100 നിക്ഷേപങ്ങള്‍ 100 ദിവസത്തിനുള്ളില്‍ കണ്ടെത്തി തീര്‍പ്പാക്കുക എന്നതാണ് ഈ ക്യാംപെയ്നിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ക്യാംപെയ്ൻ ആരംഭിക്കും.
എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധനവ്:പെട്രോളിയം കമ്ബനികളും എണ്ണ വിപണന കമ്ബനികളുമാണ് എല്ലാ മാസത്തിന്റെയും ആരംഭത്തില്‍ ഗ്യാസ് സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത്. 2023 ജൂണ്‍ 01 മുതല്‍ ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്കരിക്കുമെന്നാണ് സൂചന. മെയ് മാസം എല്‍പിജി സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇതുവരെ മാറ്റമില്ല.
ഇലക്‌ട്രിക് വാഹനങ്ങളുടെ വില വര്‍ദ്ധനവ്: ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് FAME 2 സ്‌കീമിന് കീഴില്‍ നല്‍കി വരുന്ന സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ മുതല്‍ കുറയ്ക്കാനിരിക്കുകയാണ്. സബ്സിഡി എംആര്‍പിയുടെ 40 ശതമാനത്തില്‍ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, പുതിയ മാറ്റം ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്നിനോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്ത ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് പുതിയ മാറ്റം ബാധകമായിരിക്കും.
കഫ് സിറപ്പ് ടെസ്റ്റിങ്ങ്:എല്ലാ ഇന്ത്യന്‍ കഫ് സിറപ്പ് കയറ്റുമതിക്കാരും തങ്ങളുടെ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നതിന് മുമ്ബ് സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദേശം. ജൂണ്‍ 1 മുതല്‍ പരിശോധന നടത്തണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) വിജ്ഞാപനം. കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്നവര്‍ ജൂണ്‍ 1 മുതല്‍ ഉത്പന്നം കയറ്റുമതി ചെയ്യുന്നതിന് മുമ്ബ് സര്‍ക്കാര്‍ ലബോറട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഡിജിഎഫ്ടി അറിയിച്ചു. ഇന്ത്യൻ കമ്ബനികള്‍ കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.