Home Featured 385 ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍

385 ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടകയില്‍ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി ബിജെപി സര്‍ക്കാര്‍.385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും. 2019 ജൂലായ് മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഉള്ളതാണ് ഈ കേസുകള്‍.അതേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും.

വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നല്‍കിയ രേഖകളിലാണ് ഇക്കാര്യം പറയുന്നത്. 385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.ഇതില്‍ 182 കേസുകള്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ളതാണ്.

ഈ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആയിരത്തിലധികം പേര്‍ക്കാണ് ഗുണം ചെയ്യുന്നത്. ഇവരെല്ലാം കേസില്‍ ആരോപണ വിധേയരായവരാണ്. സര്‍ക്കാരിന്റെ ആദ്യത്തെ നിര്‍ദേശം 2020 ഫെബ്രുവരി പതിനൊന്നാണ് വരുന്നത്. കര്‍ഷക സമരത്തിന്റെ ഭാഗമായവരുടെ പേരിലുള്ള കേസുകളാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ബാക്കിയുള്ള ആറ് ഉത്തരവുകളില്‍ പകുതിയോളം പേര്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആരോപണവിധേയരായവരാണ്.

അതേസമയം കേസ് പിന്‍വലിച്ചതിലൂടെ നേട്ടമുണ്ടാക്കിയവരില്‍ ബിജെപി എംപിയും എംഎല്‍എയുമുണ്ട്.മൈസൂരു എംപി പ്രതാപ് സിംഹ, ബിജെപി എംഎല്‍എ രേണുകാചാര്യ എന്നിവരാണ് കേസില്‍ നിന്ന് ഒഴിവാകുന്നവര്‍. 182 വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 45 എണ്ണം വലതുപക്ഷ തീവ്ര സംഘടനകളുടെ പേരിലുള്ളതാണ്. ഉത്തര കന്നഡ ജില്ലകളില്‍ നടന്നതാണ് ഈ സംഘര്‍ഷങ്ങള്‍. 2017 ഡിസംബറിലുള്ളതാണിത്.ഈ സംഭവത്തില്‍ 300 പേരോളം ആളുകളുടെ പേരില്‍ കേസെടുത്തിയിട്ടുണ്ട്. ഇതില്‍ ഗോരക്ഷരുടെ ആക്രമണവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഉള്ളത്.

ടിപ്പു ജയന്തി ആഘോഷങ്ങളുടെ പേരില്‍ കുടക്, മൈസൂരു മേഖലയിലും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ചികമഗളൂരുവിലാണ് ഗോരക്ഷരുടെ ആക്രമണമുണ്ടായത്.രാമനവമി, ഹനുമാന്‍ ജയന്തി, ഗണേശോത്സവം, മിശ്ര വിവാഹം, മതംമാറ്റം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിലുള്ള കേസുകളെല്ലാം പിന്‍വലിക്കും. 34 കേസുകള്‍ പിന്‍വലിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ഇതിലൊന്നും പിന്‍വലിക്കാവുന്ന കേസുകള്‍ അല്ലെന്ന് അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.ഹിന്ദു ജാഗരണ്‍ വേദികെ നേതാവ് ജഗദീഷ് കരന്തിനെതിരെയുള്ള നാല് കേസുകള്‍ 2022 ഒക്ടോബര്‍ ഒന്നിന് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രാമ സേന നേതാവ് സിദ്ധലിംഗ സ്വാമിക്കെതിരെയും കേസുണ്ടായിരുന്നു. ഇതും സര്‍ക്കാര്‍ പിന്‍വലിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group