ബെംഗളൂരു∙ നമ്മ മെട്രോയിലും ബിഎംടിസിയിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അവസരം ഒരുക്കുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡ് വിതരണം ആരംഭിച്ച് ബിഎംആർസി. മാർച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാർഡിന്റെ വിതരണമാണ് മെട്രോ സ്റ്റേഷനുകളിൽ ആരംഭിച്ചത്. ആർബിഎൽ ബാങ്കുമായി സഹകരിച്ച് ബിഎംആർസി പുറത്തിറക്കിയ കാർഡിനു 50 രൂപയാണ് വില.
എന്നാൽ നിലവിലുള്ള സ്മാർട് കാർഡ് ഉള്ളവർക്ക് സൗജന്യമായി കോമൺ മൊബിലിറ്റി കാർഡ് സ്വന്തമാക്കാം. വൈറ്റ്ഫീൽഡ്– കെആർപുരം മെട്രോ പാതയിൽ മാർച്ച് 25 മുതൽ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യു ഒഴിവാക്കാൻ മൊബിലിറ്റി കാർഡുകൾ സഹായിക്കും. ഒപ്പം യാത്രകൾക്ക് ചില്ലറ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനും പരിഹാരമാകും.
ബിഎംടിസിയിൽ വൈകും:കോമൺ മൊബിലിറ്റി കാർഡ് പുറത്തിറങ്ങിയെങ്കിലും ബിഎംടിസി ബസുകളിൽ ഇത് ഉപയോഗിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഇതിന് സജ്ജീകരണം ഒരുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ബിഎംടിസി ഡയറക്ടർ എ.വി സൂര്യ സെൻ പറഞ്ഞു.
ഓൺലൈനായും സ്വന്തമാക്കാം:ബാങ്ക് ശാഖകളിലും മെട്രോ സ്റ്റേഷൻ കസ്റ്റമർ കെയർ കൗണ്ടറുകളിലും കാർഡുകൾ ലഭിക്കും. ഇതിനായി വ്യക്തി വിവരങ്ങൾ ഉൾപ്പെടുന്ന അപേക്ഷ പൂരിപ്പിച്ചു നൽകണം. https://nammametro.ongo.co.in സൈറ്റിലും നമ്മ ഓൺഗോ ആപ്പിലൂടെയും ഓൺലൈനായും കാർഡുകൾ വാങ്ങാം.
ഷോപ്പിങ് നടത്താം, ഇന്ധനം നിറയ്ക്കാം…രാജ്യത്തെ മറ്റു മെട്രോ ട്രെയിനുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളായി ഇവ ഉപയോഗിക്കാം. മാളുകളിൽ ഉൾപ്പെടെ ഷോപ്പിങ് നടത്താം. ഇന്ധനം നിറയ്ക്കാനും ടോൾ, പാർക്കിങ് ഫീ എന്നിവ നൽകാനുമാകും.
ആകർഷകമായ വിലക്കിഴിവ് ഉൾപ്പെടെ ഇരുന്നൂറിലധികം ഓഫറുകൾ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കു ലഭിക്കുമെന്നു ബാങ്ക് അധികൃതർ അറിയിച്ചു.സബേർബൻ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിൽ യാത്രചെയ്യാനും കാർഡ് ഉപയോഗിക്കാം. കാർഡ് ഉപയോഗിച്ച് ഓട്ടോ, ടാക്സി യാത്ര നടത്താവുന്ന സംവിധാനങ്ങളും നിലവിൽ വരുമെന്നാണ് പ്രതീക്ഷ.
കോഴിക്കറിക്ക് വേണ്ടി തര്‍ക്കം, മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛന്‍
മംഗലാപുരം: കോഴിക്കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛന്‍.കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ സുള്യക്കടുത്ത് ഗുട്ടിഗറിലാണ് സംഭവം. വിചിത്രമായ കാരണം കേട്ട് അമ്ബരന്നിരിക്കുകയാണ് പ്രദേശവാസികള്‍. ഗുട്ടിഗര്‍ സ്വദേശിയായ ശിവറാം ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ജോലികഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
ഭാര്യ എല്ലാവര്‍ക്കും വേണ്ടി ഉണ്ടാക്കിയ കോഴിക്കറിയില്‍, തന്റെ വീതം കൂടി അച്ഛന്‍ കഴിക്കുന്നത് കണ്ട ശിവറാം ഇത് ചോദ്യം ചെയ്തു. കോഴിക്കറിയെ ചൊല്ലി ഇരുവരും ബഹളമായി. ഇതിനിടെ, സമീപത്തുണ്ടായിരുന്ന മരക്കഷ്ണമെടുത്ത് അച്ഛന്‍ മകനെ അടിച്ചുകൊല്ലുകയായിരുന്നു. ശിവറാമിനായ വീട്ടില്‍ പാകം ചെയ്ത കറിയാണ് പിതാവ് ശീന കഴിച്ചുതീര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് കൊല്ലപ്പെട്ട ശിവറാം.