ബെംഗളൂരു: യാദ്ഗിറിലെ അനാപുര ഗ്രാമത്തിൽ മാലിന്യംകലർന്ന വെള്ളം കുടിച്ചതിനെത്തുടർന്ന് മൂന്നുപേർ മരിച്ചസംഭവത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെപേരിൽ പോലീസ് കേസെടുത്തു. അനാപുര പഞ്ചായത്ത് വികസന ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, കുടിവെള്ള പമ്പ് ഓപ്പറേറ്റർ എന്നിവരുടെ പേരിലാണ് ഗുരുമാത്കൽ പോലീസ് ക്രിമിനൽവകുപ്പ് ചുമത്തി കേസെടുത്തത്.കഴിഞ്ഞ 14-നാണ് പൈപ്പുവെള്ളം ഉപയോഗിച്ചവർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്.
തുടർന്ന് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി. 80-ഓളംപേരാണ് അസുഖബാധിതരായത്. ഗ്രാമത്തിൽ കുടിവെള്ളം വിതരണംചെയ്യുന്ന പൈപ്പുകളിൽ മലിനജലം കലർന്നതാണ് ദുരന്തകാരണമായതെന്ന് പോലീസ് പറഞ്ഞു. പഞ്ചായത്ത് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും വ്യക്തമാക്കി.സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു. സമഗ്രാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെപേരിൽ കേസെടുത്തത്.
ആദരവല്ല, സമയമാണ് മുഖ്യം
ബംഗളൂരു: സമയവും തിരമാലയും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്നാണ്. മുഖ്യമന്ത്രിയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.കൃത്യനിഷ്ഠതയില്‍ കര്‍ക്കശക്കാരനായ സ്വീഡിഷ് ടെന്നിസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗിനു മുന്നില്‍ അതൊന്നും വിലപ്പോവില്ല.ബംഗളൂരുവില്‍ ബോര്‍ഗിനെ ആദരിക്കുന്ന പരിപാടിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമയത്തിനെത്താത്തതാണ് പുതിയ വാര്‍ത്ത. അതോടെ, ആദരിക്കപ്പെടേണ്ടയാള്തന്നെ ചടങ്ങിന് കാത്തുനില്‍ക്കാതെ സ്ഥലംവിട്ടു. കര്‍ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നിസ് അസോസിയേഷനാണ് കഴിഞ്ഞ ദിവസം ചടങ്ങ് ഒരുക്കിയത്.
1974 മുതല്‍ 81 വരെ ലോക ടെന്നിസില്‍ സജീവമായിരുന്ന ബോര്‍ഗ് 11 ഗ്രാന്ഡ്സ്ലാമുകള് നേടിയിട്ടുണ്ട്. ബംഗളൂരു ഓപണ്‍ എ.ടി.പി ചലഞ്ചര്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മകന് ലിയോ ബോര്‍ഗിന്റെ കളി കാണാനാണ് ബോര്‍ഗ് നഗരത്തിലെത്തിയത്. ടൂര്‍ണമെന്റിനോടനുബന്ധിച്ച് രാവിലെ 10.30ന് ബോര്‍ഗിനെ ആദരിക്കാന്‍ അസോസിയേഷന് തീരുമാനിച്ചിരുന്നു. കൃത്യനിഷ്ഠതയില്‍ പണ്ടേ കര്‍ക്കശക്കാരനായ അദ്ദേഹം നേരത്തേതന്നെ ചടങ്ങിനെത്തി.
എന്നാല്‍, അപ്പോഴാണ് മുഖ്യമന്ത്രി 11.30ഓടെ മാത്രമേ എത്തൂ എന്ന അറിയിപ്പ് വന്നത്. ഇത് കേട്ടയുടന്‍ ബോര്‍ഗ് സ്വീകരണസ്ഥലത്തുനിന്ന് സ്ഥലംവിട്ട് മകന്റെ കളികാണാനായി ടൂര്‍ണമെന്റ് നടക്കുന്നിടത്തേക്കു പോയി. പ്രമുഖ ഇന്ത്യന്‍ ടെന്നിസ് താരം വിജയ് അമൃത് രാജിനും ഇതോടൊപ്പം സ്വീകരണം ഒരുക്കിയിരുന്നു. വൈകിയെത്തിയ ബൊമ്മൈ ബോര്‍ഗിനെ കാണാതെ അമൃത് രാജുമായി സംസാരിച്ചു.