ബെംഗളൂരു: ലുലു ഗ്രൂപ്പ് ബിസിനസ് ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വലിയ നിക്ഷേപമാണ് ലുലു നടത്തുന്നത്. ഉത്തർപ്രദേശിൽ ലുലുമാൾ ആരംഭിച്ചതിന് പിന്നാലെ ഗുജറാത്തിലും മാൾ തുറക്കുമെന്ന് ലുലു അറിയിച്ചിരുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിലാണ് ലുലു മാൾ പണിയുന്നതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ജനുവരിയിൽ ആരംഭിക്കും എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞിരുന്നു.ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. കർണാടകയിലും വലിയ നിക്ഷേപം നടത്താന് തയ്യാറെടുക്കുകയാണ് ലുലു.
കർണാടകയിൽ 2000 കോടി രൂപയുടെ നിക്ഷേപവും ആണ് ലുലു നടത്തുന്നത്. ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാളും ഫുഡ് എക്സ്പോർട്ട് യൂണിറ്റും തുടങ്ങും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നിക്ഷേപത്തിന്റെ കാര്യം.
കർണാടകയിൽ 2000 കോടി രൂപയുടെ കൂടി നിക്ഷേപത്തിനു സർക്കാരുമായി ലുലുഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആണ് ധാരണാപത്രം ഒപ്പിട്ടത്. ബെംഗളൂരുവിൽ പുതിയ വിമാനത്താവളത്തിനു സമീപമാണ് ലുലു ഷോപ്പിങ് മാൾ തുടങ്ങുക. ബെംഗളൂരുവിൽ ലുലുഗ്രൂപ്പിൻറെ രണ്ടാമത്തെ ഷോപ്പിങ് മാളാണിത്. ഇതിനുള്ള സ്ഥലം അനുവദിച്ചുകൊണ്ടും ധാരണ ആയി.
വിപുലമായ ഫുഡ് എക്സ്പോർട്ടിങ് യൂണിറ്റും കർണാടകയിൽ ലുലു തുടങ്ങുകയാണ്. കർണാടകയുടെ കാർഷിക മേഖലയിൽനിന്നുള്ള ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ലുലു ഗ്രൂപ്പിൻറെ ലോജിസ്ടിക്സ് സെൻറർ വഴി പ്രോസസ് ചെയ്തു കയറ്റുമതി ചെയ്യുന്ന ചെയിൻ പദ്ധതിയാണ് ഫുഡ് പ്രോസസിങ് ഫോർ എക്സ്പോർട്ട് ഒറിയെൻറഡ് യൂണിറ്റ്.
നേരത്തെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്സ് ഫോറത്തിൽ യൂസഫലിയുമായി കർണാടക മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപത്തിന് ധാരണയായത്. കർണാടക സർക്കാരിൻറെ പ്രത്യേക ക്ഷണപ്രകാരമാണ് യൂസഫലി നിക്ഷേപകസംഗമത്തിന് എത്തിയത്. കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തുടങ്ങി പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.
അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ വർഷം യു.എ.ഇ. സന്ദർശിച്ചപ്പോൾ മാളിന്റെ നിർമാണവുമായി സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഗുജറാത്തിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും സംസ്ഥാന സർക്കാരും ലുലു ഗ്രൂപ്പ് ഒപ്പ് വെച്ചിരുന്നു. ഇതിന് ഒടുവിലാണ് മാൾ നിർമ്മാണ സംസ്ഥാനത്ത് മാളിന്റെ പ്രവർത്തനങ്ങൾക്ക് ലുലു തുടക്കം കുറിക്കുന്നത്. .മാൾ പ്രവർത്തിക്കുന്നതോടെ 6,000 ആളുകൾക്ക് നേരിട്ടും 15,000 അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം പറഞ്ഞു.
ജൂലൈ 10 ന് ലഖ്നൗവിൽ ലുലു മാൾ തുറന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പിൻ്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ആണ് ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ തുറന്നത്. 2,000 കോടി രൂപ മുതൽ മുടക്കിൽ ആണ് നിർമ്മിച്ചത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്നൗ വിമാനത്താവളത്തിനടുത്താണ് രണ്ട് നിലകളിലായുള്ള ലുലു മാൾ. കേരളത്തിലും കർണ്ണാടകയിലുമായി നാല് ഷോപ്പിംഗ് മാളുകൾ ലുലു ഗ്രൂപ്പിനുണ്ട്..