ചെന്നൈ: തമിഴ്നാട് ചെങ്കൽപേട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ദീർഘനാളായി അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. കംപ്രസർ പൊട്ടിത്തെറിച്ച് വിഷവാതകം വീടിനുള്ളിൽ പരന്നാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ചെങ്കൽപേട്ട് ജില്ലയിലെ കേളമ്പാക്കം ജയലക്ഷ്മി സ്ട്രീറ്റിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
സഹോദരങ്ങളായ ഗിരിജ, രാധ, രാജ്കുമാർ എന്നിവരാണ് മരിച്ചത്. മരിച്ച രാജ്കുമാറും കുടുംബവും വിദേശത്തുനിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഗിരിജയുടെ ഭർത്താവ് വെങ്കിട്ടരാമൻ കഴിഞ്ഞ വർഷം ഗുഡുവാഞ്ചേരി ജയലക്ഷ്മി സ്ട്രീറ്റിലെ ഈ അപ്പാർട്ട്‌മെന്റിലാണ് അസുഖത്തെ തുടർന്ന് മരിച്ചത്. മരണശേഷം ഗിരിജ മകനോടൊപ്പം ദുബായിലേക്ക് താമസം മാറി. നവംബർ രണ്ടിന് വെങ്കിട്ടരാമന്റെ ഒന്നാം ചരമവാർഷികത്തിന് ഗിരിജയും കുടുംബവും അവരുടെ വീട്ടിലേക്ക് വരികയായിരുന്നു. ചടങ്ങുകൾ നടത്താൻ സഹോദരന്റെ കുടുംബവും സഹോദരിയും എത്തിയിരുന്നു.
പുലർച്ചെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ അയൽക്കാർ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. പക്ഷേ രക്ഷാ പ്രവർത്തനം തുടങ്ങുമ്പോഴേക്കും വിഷവാതകം വീട്ടിൽ നിറഞ്ഞ് മൂന്നുപേർ മരിച്ചു. വാതിൽ തകർത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷിച്ചു. രാജ്കുമാറിന്‍റെ ഭാര്യ ഭാർഗവി, മകൾ ആരാധ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടകാരണം കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം. ഒരു വർഷമായി അടച്ചിട്ടിരിക്കുകയായിരുന്ന വീട്ടിൽ ഉപയോഗിക്കാതെ കിടന്ന റഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ചെങ്കൽപ്പേട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷമേ അപകടത്തിൽ വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് പ്രതികരിച്ചു.
ട്വിറ്ററിൽ മസ്ക്ക് നയം നടപ്പാക്കുന്നു, ഇന്ത്യൻ ജീവനക്കാർക്കും വമ്പൻ ഷോക്ക്, കൂട്ട പിരിച്ചുവിടൽ
ദില്ലി: ശത കോടീശ്വരൻ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനി കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു. ഇന്ത്യയിലെ ജീവനക്കാരടക്കം കൂട്ടപ്പിരിച്ചുവിടലിന്‍റെ ഞെട്ടലിലാണ്. എഞ്ചിനീയറിങ് , മാർക്കറ്റിങ് , സെയിൽസ് വിഭാഗത്തിലെ നിരവധി പേരെയാണ് ഇന്ത്യയിൽ പുറത്താക്കിയത്. ട്വിറ്ററിന് ഇന്ത്യയിൽ 200 ൽ അധികം ജീവനക്കാരാണ് ഉള്ളത്. ഇതിൽ എത്രപേരെ പുറത്താക്കി എന്നത് സംബന്ധിച്ച കൃത്യമായ ഉത്തരം വരും ദിവസങ്ങളിലെ ഉണ്ടാകു. എന്നാൽ നിരവധി പേരെ ഇതിനകം പുറത്താക്കിക്കഴിഞ്ഞു. പുറത്താക്കൽ നടപടിക്ക് മുൻപ് ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകിയോ എന്നതിൽ സ്ഥിരീകരണമില്ല. ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം സംബന്ധിച്ച വിവരം അറിയിക്കാമെന്നാണ് ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്.
ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റർ പുറത്താക്കിയിട്ടുണ്ട്. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നേരത്തെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനാണ് ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സി ഇ ഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാളായിരുന്നു ട്വിറ്ററിന്റെ സി ഇ ഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളിൽ മസ്കിന് എതിരെ നിന്നത് പരാഗയിരുന്നു. അതുകൊണ്ടുതന്നെയാണ് മസ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ സ്ഥാനം തെറിച്ചത്. പരാഗ് അഗർവാളിനൊപ്പം ഫിനാൻസ് ചീഫ് നെഡ് സെഗാൾ, സീനിയർ ലീഗൽ സ്റ്റാഫർമാരായ വിജയ ഗാഡ്‌ഡെ, സീൻ എഡ്‌ജെറ്റ് എന്നിവരെയും മസ്‌ക് ആദ്യം തന്നെ പുറത്താക്കിയിരുന്നു.