മംഗളൂരു: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.ബെല്‍ത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസില്‍ താമസിക്കുന്ന അങ്കിത(17)യാണ് മരിച്ചത്. വേണൂര് ഗവ. പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഒന്നാം പി.യു.സിക്ക് പഠിക്കുകയായിരുന്നു അങ്കിത. അശോക് പൂജാരിയുടെയും പ്രതിമ പൂജാരിയുടെയും മകളായ അങ്കിത കുറച്ച് ദിവസങ്ങളായി അസുഖ ബാധിതയായിരുന്നു.
ബെല്‍ത്തങ്ങാടിയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഒക്ടോബര്‍ 22ന് മംഗളൂരുവിലെ സ്വകാര്യാസ്പപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. പഠനത്തില്‍ മിടുക്കിയായ അങ്കിതയ്ക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്.
വസ്തു നികുതി ഇനി മൊബൈലിലറിയാം
തദ്ദേശ സ്ഥാപനങ്ങളിലെ വസ്തു നികുതി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിന് നടപടികൾ ആരംഭിച്ചു.വസ്തു നികുതി എത്രയെന്നും തുക അടയ്ക്കാനുള്ള ലിങ്കും മൊബൈലിൽ സന്ദേശമായി എത്തും. ഇതിനായി ഗ്രാമ പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന സഞ്ചയ സോഫ്റ്റ്വേറിൽ ഓട്ടോമാറ്റിക് മെസെജിങ് സംവിധാനം നടപ്പാക്കും.
പേയ്മെന്റ് ലിങ്ക് ഉൾപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമായിരിക്കും നികുതിദായകർക്ക് നൽകുക. ഇത്തരത്തിൽ സന്ദേശം അയക്കുന്നതിന് സഞ്ചയ സോഫ്റ്റ്വേറിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഇൻഫർമേഷൻ കേരള മിഷനെ (ഐ.കെ.എം) ചുമതലപ്പെടുത്തി. സന്ദേശം അയയ്ക്കുന്ന സേവനദാതാവിനെ ഇൻഫർമേഷൻ കേരള മിഷൻ തിരഞ്ഞെടുക്കും.സേവനദാതാവിന് നൽകേണ്ട തുക ഗ്രാമ പഞ്ചായത്തുകൾ തനത് ഫണ്ടിൽ നിന്ന് ഇൻഫർമേഷൻ കേരള മിഷന് നൽകണം.
സന്ദേശത്തിൽ കാണിക്കുന്ന നികുതിത്തുകയിൽ കുടിശ്ശിക ഉണ്ടെങ്കിൽ ഐ.കെ.എമ്മിന് ലഭിക്കേണ്ട തുക നികുതിദായകനിൽ നിന്ന് ഈടാക്കും.ഓട്ടോമാറ്റിക് സന്ദേശം നൽകേണ്ട സമയം പഞ്ചായത്ത് ഡയറക്ടറാണ് ഐ.കെ.എമ്മിനെ അറിയിക്കുക. പേയ്മെന്റ് ലിങ്ക് ഇല്ലാതെ സന്ദേശമയക്കാൻ സഞ്ചയ സോഫ്റ്റ്വേറിൽ നിലവിൽ ഐ.കെ.എം സൗജന്യമായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതു മാറ്റമില്ലാതെ തുടരും.ഗ്രാമ പഞ്ചായത്തുകൾക്ക് ലഭ്യമാക്കുന്ന സൗകര്യം നഗരകാര്യ ഡയറക്ടർ ആവശ്യപ്പെടുമ്പോൾ നഗരസഭകളിലും ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഐ.കെ.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.