ദില്ലി: ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ അയച്ചതെന്ന് അറസ്റ്റിലായ പെണ്‍കുട്ടിയുടെ അഭിഭാഷകന് പറഞ്ഞു. സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾ സമരം താല്കാലികമായി അവസാനിപ്പിച്ചു.
സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന ആരോപണം നേരിടുന്ന വിദ്യാർത്ഥിനി, കാമുകനായ ഷിംല സ്വദേശി , ഇയാളുടെ സുഹൃത്ത് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഇന്ന് വൈകീട്ടാണ് മൂന്ന് പേരെയും മൊഹാലിയിലെ ഖറാർ കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഒരാഴ്ചത്തേക്കാണ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ദൃശ്യങ്ങൾ അയച്ചു നല്‍കിയതെന്നും പ്രതികളുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഇതിനിടെ പ്രതികളുടെ ഫോണില്‍നിന്നും ഒരു ദൃശ്യംകൂടി കിട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
കൂടുതല്‍ ദൃശ്യങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികൾ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകൾ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സർവകലാശാലക്കകത്ത് രണ്ട് ദിവസമായി പ്രതിഷേധം തുടർന്ന വിദ്യാർത്ഥികളുമായി ഇന്ന് പുലർച്ചെയാണ് സർവകലാശാല അധികൃതരും പൊലീസും ചർച്ച നടത്തിയത്. കേസന്വേഷണ പുരോഗതി പത്തംഗ വിദ്യാർത്ഥി കമ്മറ്റിയെ അറിയിക്കുക, വിദ്യാർത്ഥികളുടെ പരാതി കൃത്യ സമയത്ത് പൊലീസിനെ അറിയിക്കാതിരുന്ന ഹോസ്റ്റല്‍ വാർഡനെ സസ്പെന്‍ഡ് ചെയ്യുക, ഹോസ്റ്റല്‍ കെട്ടിടം അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. രണ്ട് ഹോസ്റ്റല്‍ വാർഡന്മാരെ സർവകലാശാല സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സർക്കാർ, മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം നല്കി ഇന്‍സ്റ്റഗ്രാം
രാജസ്ഥാന്: മെറ്റായുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ്. ഇന്സ്റ്റഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്ത്യയിലെ ഒരു വിദ്യാര്‍ത്ഥിക്ക് 38 ലക്ഷം രൂപ സമ്മാനം നല്കി. പ്രതിഫലം വെറുതെയല്ല, മറിച്ച് ഇന്‍സ്റ്റയില്‍ ഒരു വലിയ തെറ്റ് കണ്ടെത്തിയതിനാണ്.
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ നീരജ് ശര്‍മ്മയാണ് ഇന്‍സ്റ്റ ഉപയോക്താക്കളെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ലോഗിന്‍ ചെയ്യാതെ തന്നെ ഏത് അക്കൗണ്ടില്‍ നിന്നും ഇന്‍സ്റ്റഗ്രാം റീലിന്റെ തമ്ബ് നെയില്‍ മാറ്റാന്‍ കഴിയും എന്നതാണ് ബഗ്. അക്കൗണ്ട് ഉടമയുടെ പാസ്വേഡ് എത്ര ശക്തമാണെങ്കിലും മീഡിയ ഐഡിയുടെ മാത്രം സഹായത്തോടെ അതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് നീരജ് പറയുന്നത്.