ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ എസ് എസ് രാജമൗലി അതിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ റിലീസിനു മുന്‍പുതന്നെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് മാര്‍ച്ച് 25 ന് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു ചിത്രം. എന്നാല്‍ ആഗോള സ്വീകാര്യതയില്‍ രാജമൗലി പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് ചിത്രം എത്തിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയതിനു ശേഷമായിരുന്നു ഭാഷാപരമായ അതിര്‍ത്തികള്‍ക്കപ്പുറത്ത് ചിത്രത്തിനു ലഭിച്ച ഈ സ്വീകാര്യത. പ്രത്യേകിച്ചും പാശ്ചാത്യ ലോകത്ത്. ഹോളിവുഡില്‍ നിന്നും ഒട്ടനവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഇത്തവണത്തെ ഓസ്കര് നോമിനേഷനുകള്‍ പടിവാതില്ക്കല് നില്ക്കുമ്പോള് പാശ്ചാത്യ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയിലും ഇടംനേടിയിരിക്കുകയാണ് ആര്‍ആര്‍ആര്‍.
പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര മാസികയായ വെറൈറ്റിയുടെ ഓസ്കര് പ്രഡിക്ഷന്‍ ലിസ്റ്റ് ആണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഓസ്കറില് രണ്ട് വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് ആര്‍ആര്‍ആറിനുള്ള സാധ്യതയാണ് വെറൈറ്റി ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരമാണ്. ആസ്വാദകരുടെ പ്ലേ ലിസ്റ്റുകളില്‍ ഇപ്പോഴും ട്രെന്‍ഡ് ആയ ദോസ്തി എന്ന ഗാനത്തിനാണ് ഇത്. ഹേമചന്ദ്രയുടെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാണ് ഇത്. എവരിവണ്‍ എവരിവെയര്‍ ഓള് ഏറ്റ് വണ്‍സ്, ടോപ്പ് ഗണ്‍ മാവറിക് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് വെറൈറ്റിയുടെ ലിസ്റ്റില്‍ ഈ ഗാനവും ഉള്ളത്.
മുന്‍പ് സ്ലംഡോഗ് മില്യണയറിലെ ഗാനത്തിന് ഇതേ പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനും ഇതുവരെ ലഭിക്കാത്ത ഒരു പുരസ്കാരത്തിന്റെ സാധ്യതയും വെറൈറ്റി മുന്നോട്ടുവെക്കുന്നുണ്ട്. മികച്ച ഇന്റര്‍നാഷണല്‍ കഥാചിത്രത്തിനുള്ള പുരസ്കാരമാണ് ഇത്. സാന്റിയാഗോ മിത്രേയുടെ അര്‍ജന്റീന 1985, അലസാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റുവിന്റെ ബാര്‍ഡോ, ലൂക്കാസ് ധോണ്ടിന്റെ ക്ലോസ്, അലി അബ്ബാസിയുടെ ഹോളി സ്പൈഡര്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ആര്‍ആര്‍ആറിനും വെറൈറ്റി സാധ്യത കാണുന്നത്.
ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെയാണ് ആഗോള പ്രേക്ഷകരിലേക്ക് കടന്നുചെന്നത്. നെറ്റ്ഫ്ലിക്സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളില്‍ ആദ്യമായാണ് ഒരു ചിത്രം ഈ ഇത്രയും കാലം നെറ്റ്ഫ്ലിക്സിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന് കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.
ശ്രീനിയേട്ടന് അത് കേട്ടപ്പോഴാണ് കരഞ്ഞത്; പ്രണവിനെ ഇഷ്ടമാണ്, മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ലെന്ന് ശ്രീനിവാസന്
അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന് ശ്രീനിവാസന് ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ആശുപത്രിയില്‍ നിന്നും ശ്രീനിവാസനാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരു ഫോട്ടോ വൈറലായിരുന്നു. വിചിത്രമായ മനസുള്ളവര്‍ക്കേ അതുപോലെ ചെയ്യാന്‍ സാധിക്കൂ എന്നാണ് ശ്രീനിവാസന് ആ ചിത്രത്തെ കുറിച്ചിപ്പോള്‍ പറയുന്നത്.
അതുപോലെ മഴവില്‍ മനോരമയുടെ ഷോ യില്‍ വികാരധീനനായി കണ്ടതിന്റെ കാരണവും വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ശ്രീനിവാസന് പറയുകയാണ്. ഒപ്പം എന്തിനും ഏതിനും താങ്ങായി കൂടെയുള്ള ഭാര്യ വിമല ടീച്ചറും ഭര്‍ത്താവിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നു. വിശദമായി വായിക്കാം…
അന്ന് ശ്രീനിവാസന് കരഞ്ഞത് എന്തിനായിരുന്നു എന്നതിന് ഭാര്യയാണ് ഉത്തരം പറഞ്ഞത്.. ‘ശ്രീനിയേട്ടന് അങ്ങനെയൊന്നും ഇമോഷണലാവുന്ന ആളല്ലന്നാണ് വിമല ടീച്ചര്‍ പറയുന്നത്. പക്ഷേ അന്ന് മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ അദ്ദേഹം കരഞ്ഞ് പോയി.
വിനീതിനും പ്രണവിനും കല്യാണിയ്ക്കും ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് ശ്രീനിയേട്ടന് വിതുമ്ബിപ്പോയതെന്ന് ടീച്ചര്‍ പറയുമ്ബോള്‍ ഞാനൊരു നിമിഷം പഴയതൊക്കെ ഓര്‍ത്ത് പോയെന്നാണ് ശ്രീനിവാസന്റെ മറുപടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹന്‍ലാലോ ചിന്തിച്ചിരുന്നില്ലെന്ന്’ താരം പറയുന്നു.
പ്രണവ് മോഹന്‍ലാല്‍ വീട്ടില്‍ വന്നതിനെ പറ്റിയും താരദമ്ബതിമാര്‍ സംസാരിച്ചു. ‘ശ്രീനിയേട്ടന് അസുഖം ഇത്രയും ഭേദമാവുന്നതിന് മുന്‍പ് ഒരു ദിവസം വിനീതിനൊപ്പം പ്രണവും വീട്ടിലേക്ക് വന്നു. സാധാരണ ഞങ്ങള്‍ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണര്‍ത്തി പിടിച്ച് കൊണ്ട് വരികയാണ് പതിവ്.
അന്ന് നോക്കുമ്ബോള്‍ ശ്രീനിയേട്ടന് ഒറ്റയ്ക്ക് എഴുന്നേറ്റ് സ്വീകരണമുറിയില്‍ വന്നിരിക്കുന്നു. ഞങ്ങള്‍ക്കും അത്ഭുതമായി. പ്രണവ് വീട്ടില്‍ വന്ന വിവരം മയക്കത്തിനിടയില്‍ എങ്ങനെയോ അറിഞ്ഞു. പ്രണവിനെ കാണാന്‍ വേണ്ടി അദ്ദേഹം എഴുന്നേറ്റ് വന്നതായിരുന്നു. ആ സംഭവത്തിന് ശേഷം ഇപ്പോള്‍ എന്നും അദ്ദേഹം തനിയെ എഴുന്നേറ്റ് വരുമെന്നും’ ഭാര്യ പറയുന്നു.
പ്രണവ് മോഹന്‍ലാലിനെ എനിക്ക് ഇഷ്ടമാണെന്നാണ് ഇതിനുള്ള ശ്രീനിവാസന്റെ മറുപടി. അത് മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ല, അവന് നല്ല വ്യക്തിത്വമുണ്ട്. അത് കൊണ്ട് കൂടിയാണ് പ്രണവിനെ ഇഷ്ടപ്പെടുന്നതെന്ന് ശ്രീനിവാസന് പറയുന്നു.
മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ ഉമ്മ വച്ചിരുന്നു. ആ നിമിഷം എന്ത് തോന്നിയെന്ന ചോദ്യത്തിന് ‘അതുകൊണ്ടാണല്ലോ നമ്മള് അദ്ദേഹത്തെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നതെന്ന്’ ശ്രീനിവാസന് പറയുന്നു. കുറ്റബോധം തോന്നേണ്ട വിധത്തില്‍ മോശമായി ഞാന്‍ ജീവിച്ചിട്ടില്ലെന്നാണ് ശ്രീനിവാസന് പറയുന്നത്