ന്യൂഡൽഹി: അതിസമ്പന്നരുടെ വീടുകളിൽ മോഷണം നടത്തി പണം പാവപ്പെട്ടവർക്ക് ദാനം ചെയ്തിരുന്ന ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ അറസ്റ്റിൽ. ധനികർ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളിൽ മോഷണം നടത്തുന്ന ലംബു എന്നറിയപ്പെടുന്ന വസീം അക്രം (27) ആണ് പിടിയിലായത്.
ഇയാൾ ഇരുപത്തിയഞ്ചോളം വരുന്ന കൊള്ളസംഘത്തിന്റെ നേതാവാണെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കുന്ന തുകയിൽനിന്ന് ഒരു ഭാഗം പാവപ്പെട്ടവർക്ക് നൽകുന്നതിനാൽ ഇയാൾക്ക് നിരവധി ആരാധകരും അനുയായികളുമുണ്ട്.

അക്കാരണത്താൽ തന്നെ, പോലീസ് വരികയാണെങ്കിൽ ഇയാൾക്ക് വളരെ എളുപ്പത്തിൽ വിവരം ലഭിച്ചിരുന്നു. മോഷണത്തിനുശേഷം പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയാണ് രീതി. എന്നാൽ ഇയാൾക്കെതിരെ കൊലപാതകശ്രമം, കവർച്ച, ലൈംഗികപീഡനം തുടങ്ങി 160 കേസുകളാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു. വസീമിനെ പിടികൂടാനായി ഇൻസ്പെക്ടർ ശിവ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. ഒടുവിൽ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വസീമിനെ കസ്റ്റഡിയിലെടുത്തത്. തോക്കും വെടിയുണ്ടകളും ഇയാളിൽനിന്നു പിടിച്ചെടുത്തെന്നും പോലീസ് അറിയിച്ചു.
ആൺ കുഞ്ഞിന് ജന്മം നൽകിയില്ല; യുവതിയോട്തമധ്യത്തിൽ പൂർണ നഗ്നയായി കുളിക്കാൻ ആവശ്യപ്പെട്ട് മന്ത്രവാദി; പോലീസ് കേസെടുത്തു
പൂനെ: ആൺകുഞ്ഞിന് ജന്മം നൽകാനായി യുവതിയോട് പൊതുമധ്യത്തിൽ നഗ്നയായി കുളിക്കാൻ നിർബന്ധിച്ച മന്ത്രവാദിക്ക് എതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ആൺകുഞ്ഞിന് ജന്മം നൽകാനായി യുവതിയോട് പൊതുമധ്യത്തിൽ കുളിക്കാൻ മന്ത്രവാദി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഭർത്താവും മന്ത്രവാദിയും ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പൂനെ പോലീസ് കേസെടുത്തത്.
2013 മുതൽ ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലും ആൺകുഞ്ഞിന് ജന്മം നൽകാത്തിന്റെ പേരിലുമായിരുന്നു യുവതി പീഡനങ്ങൾ നേരിട്ടത്. പലപ്പോഴായി ഭർതൃവീട്ടുകാർ തന്നെ ദുർമന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൂനെയിലെ ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ജഗന്നാഥ് പറഞ്ഞു. ബിസിനസ് ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് ഭർത്താവ് വ്യാജ ഒപ്പിട്ട് തന്റെ വസ്തുക്കൾ പണയപ്പെടുത്തി 75 ലക്ഷം രൂപ കൈപ്പറ്റിയെന്നും യുവതി ആരോപിക്കുന്നുണ്ട്. യുവതിയുടെ പരാതിയിൽ പൂനെ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.