മൈസൂരു: മൈസൂരുവിന് സമീപം ഡിവൈഡറില്‍ തട്ടി തലകീഴായി മറിഞ്ഞ കേരള ആര്.ടി.സിയുടെ സ്വിഫ്റ്റ് ബസില്‍ നിന്ന് യാത്രക്കാരുടെ സാധനങ്ങള്‍ കവര്‍ന്നുവെന്ന പ്രചാരണം തെറ്റെന്ന് ബസ് ജീവനക്കാര്‍. ഇന്നലെ പുലര്‍ച്ച നാലുമണിയോടെ നടന്ന അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് പ്രചാരണം നടന്നത്. എന്നാല്‍, ബസിലുണ്ടായിരുന്ന 37 യാത്രക്കാരില്‍ ആര്‍ക്കും ഒന്നും നഷ്ടമായിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
കോട്ടയത്തുനിന്ന് തൃശൂര്‍-നിലമ്ബൂര്‍ വഴി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരുവിന് 30 കിലോമീറ്റര്‍ അകലെ നഞ്ചന്‍കോടിന് സമീപമാണ് മറിഞ്ഞത്. ബസ്ജീവനക്കാരായ കെ.കെ. ജുബിന്‍, അനസ്, യാത്രക്കാരായ നിലമ്ബൂര്‍ സ്വദേശികളായ മുഹമ്മദ് യാസീന്‍ (26), ആന്മരിയ (25), താഹിര്‍, മലപ്പുറം സ്വദേശി ബിനിജോണ്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ നഞ്ചന്‍കോടിലെ ആശുപത്രികളിലേക്ക് മാറ്റി.
രാജേഷ്, ബിനി ജോണ്‍ എന്നിവരെ പിന്നീട് മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളടക്കം 37 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
ജോലിക്ക് കയറി മണിക്കൂറുകള്‍ക്കുള്ളില്‍ മരണം; സൈനികനാകാന്‍ കൊതിച്ച യുവാവിന്റെ വേര്‍പാടില്‍ നടുങ്ങി നാട്
മുംബൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളിയായ സഞ്ജു ഫ്രാന്‍സിസ് (38)നാടിന്റെ നൊമ്ബരമാകുന്നു. ഏറെ കാത്തിരുന്ന് കിട്ടിയ ജോലിയില്‍ കയറി മണിക്കൂറുകള്‍ക്കുള്ളിലാണ് കണ്ണൂര്‍ ചാലാട് പടന്നപാലം ‘കൃപ’യില്‍ പരേതനായ സണ്ണി ഫ്രാന്‍സിസിന്റെ മകന് സഞ്ജുവിനെ മരണം തട്ടിയെടുത്തത്. രണ്ടുമാസം മുമ്ബാണ് ഇദ്ദേഹം ജോലിക്കായി മുംബൈയിലെത്തിയത്.
അപകടം നടന്ന ചൊവ്വാഴ്ച രാവിലെയാണ് സഞ്ജു ഒ.എന്‍.ജി.സി.യുടെ കാറ്ററിങ് കരാര്‍ നോക്കുന്ന സറാഫ് കോര്‍പ്പറേഷനില്‍ ജോലിക്കു കയറിയത്. അന്നേദിവസം രാവിലെ 11.30-ഓടെയാണ് മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ജു അടക്കം ഒമ്ബതുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കടലില്‍ വീഴുന്നത്.
സൈന്യത്തിലെ ജോലിക്കിടെ പിതാവ് മരിച്ചതിനാല്‍ അവിടെ ജോലികിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സഞ്ജുവെന്ന് സഹപാഠിയായിരുന്ന വിശാഖ് പറയുന്നു. ഇത് വൈകിയതോടെയാണ് ജോലി തേടി സഞ്ജു മുംബൈയിലെത്തിയത്.
സഞ്ജുവിന്റെ അമ്മയും സഹോദരനും ഒരു ബന്ധുവും ബുധനാഴ്ച മുംബൈയിലെത്തി. മൃതദേഹം കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. മൃതദേഹപരിശോധന കഴിഞ്ഞ് വ്യാഴാഴ്ച ആംബുലന്‍സില്‍ നാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനമെന്ന് സഞ്ജു ജോലി ചെയ്ത കാറ്ററിങ് കമ്ബനി സറഫ് കോര്പ്പറേഷന് മാനേജര്‍ ഭുപേന്ദര്‍ ഥാപ്പ പറഞ്ഞു.