Home Featured ബാസവരാജ് ബൊമ്മെയുടെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ?അമിത് ഷാ ബെംഗളൂരുവില്‍ എത്തിയതോടെ അഭ്യൂഹങ്ങള്‍ ചൂടുപിടിച്ചു; കര്‍ണാടകയില്‍ വീണ്ടും മാറ്റത്തിന്റെ കാറ്റോ?

ബാസവരാജ് ബൊമ്മെയുടെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ?അമിത് ഷാ ബെംഗളൂരുവില്‍ എത്തിയതോടെ അഭ്യൂഹങ്ങള്‍ ചൂടുപിടിച്ചു; കര്‍ണാടകയില്‍ വീണ്ടും മാറ്റത്തിന്റെ കാറ്റോ?

ബെംഗളൂരു: കര്‍ണാടകത്തില്‍ ബസവരാജ ബൊമ്മെ സര്‍ക്കാര്‍, വിവാദങ്ങളില്‍ പെട്ട് ഉലയുകയാണ്.2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിവാദങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബെംഗളൂരു സന്ദര്‍ശനം ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചു. 9 മാസമേ ആയിട്ടുള്ളു മുഖ്യമന്ത്രിയായി ബസവരാജ ബൊമ്മൈ അധികാരം ഏറിയിട്ട്. നാടകീയ മാറ്റം ഉടന്‍ ഉണ്ടാവില്ലെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ബൊമ്മെ അധികം വൈകാതെ തന്റെ മന്ത്രിസഭ വികസിപ്പിക്കുമെന്നും കേള്‍ക്കുന്നു. ഒരു ബിജെപി നേതാവിന്റെ പരാമര്‍ശമാണ് ബൊമ്മെ പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഡല്‍ഹിയിലെയും, ഗുജറാത്തിലെയും തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഉദാഹരണമായി ചൂണ്ടികാട്ടി കൊണ്ട് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബിഎല്‍ സന്തോഷാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വത്തില്‍, സമഗ്രമാറ്റം കൊണ്ടുവരാന്‍ ധൈര്യവും കരുത്തും ഉണ്ടെന്ന് പ്രഖ്യാപിച്ചത്.

‘ ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ മറ്റുരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത ചില തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപിക്ക് ശേഷിയുണ്ട്. പാര്‍ട്ടിയുടെ ഇച്ഛാശക്തിയും, ആത്മവിശ്വാസവും കാരണം ഈ തീരുമാനങ്ങള്‍ സാധ്യമാണ്. ഗുജറാത്തില്‍, മുഖ്യമന്ത്രിയെ മാറ്റിയപ്പോള്‍, മന്ത്രിമാരെ മുഴുവന്‍ മാറ്റി. പരാതികളുടെ പേരിലായിരുന്നില്ല മാറ്റം. മന്ത്രിസഭയ്ക്ക് ഒരുപുതുമ നല്‍കാന്‍ വേണ്ടിയായിരുന്നു’, സന്തോഷ് ദി ഇന്ത്യന്‍ എക്സ്‌പ്രസിനോട് പറഞ്ഞു.

രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.’ രണ്ടാം വട്ടവും അധികാരത്തിലേറുക എളുപ്പമായ കാര്യമല്ല. ഭരണ വിരുദ്ധ വികാരം കൂടുതല്‍ ശക്തമാകും’, അദ്ദേഹം പറഞ്ഞു. ബിഎസ് യെദ്യൂരപ്പയെ മാറ്റി ബൊമ്മെയെ നിയോഗിച്ച്‌ ഒരുവര്‍ഷം തികയും മുമ്ബേ കര്‍ണാടകത്തില്‍ വീണ്ടും മാറ്റമെന്ന അഭ്യൂഹം പരക്കാന്‍ കാരണം ബി.എല്‍.സന്തോഷിന്റെ വാക്കുകളാണ്.

ബൊമ്മെ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഒരു മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അടുത്ത രണ്ടാഴ്ചയ്ക്കം അദ്ദേഹം ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ നീണ്ട കാലത്തെ അസ്ഥിരതയ്ക്ക് ശേഷം ബൊമ്മെയെ മാറ്റുക ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ റിസ്‌കാണ്.

ചില റിപ്പോര്‍ട്ടുകളില്‍, ഗുജറാത്തിലെ പോലെ ഒരു സമ്ബൂര്‍ണ അഴിച്ചുപണി ഉണ്ടാകുമെന്ന് പറയുന്നു. മുഖ്യമന്ത്രി വിജയ് രുപാണിയും മുഴുവന്‍ മന്ത്രിമാരും രാജി വച്ച്‌ പുതിയ ടീം വന്നു. എന്നാല്‍, കര്‍ണാടക ഗുജറാത്ത് പോലെയല്ല. പാര്‍ട്ടി ഘടന വ്യത്യസ്തമാണ്. ജനതാദളിന്റെയോ, കോണ്‍ഗ്രസിന്റെയോ സ്ഥാനാര്‍ത്ഥികളായാണ് വലിയ ഒരുപങ്ക് ബിജെപി എംഎല്‍എമാര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള മോഹം കലശലാണെന്ന് ചുരുക്കം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ബൊമ്മെ സര്‍ക്കാര്‍ ചില വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ്. ക്ലാസ് മുറികളിലെ ഹിജാബ് നിരോധനം, ഹലാല്‍ മീറ്റിന്റെ വില്‍പ്പനയ്ക്ക് എതിരെ വലത് പക്ഷ ഗ്രൂപ്പുകളുടെ പ്രചാരണം, ആരാധനാ സ്ഥലങ്ങളിലെ ഉച്ചഭാഷിണികള്‍ക്ക് എതിരായ പ്രതിഷേധം, മന്ത്രി കോഴ ചോദിച്ചുവെന്ന പേരില്‍, കരാറുകാരന്റെ മരണം ഇതെല്ലാം കര്‍ണാടക സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group