ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് സ്ത്രീകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശികളായ മനോഹർ സിംഗ് (30),അമിത് (25), ഉത്തർപ്രദേശ് സ്വദേശി രമേഷ് കുമാർ(28) എന്നിവരാണ് അറസ്റ്റിലായത്. യശ്വന്ത്പൂരിലെ ബോംബെ ഡൈയിംഗ് റോഡിലുള്ള വ്യവസായി കമൽ സിങ്ങിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയത്. മാർച്ച് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിൽ സ്ത്രീകൾ മാത്രമായിരുന്ന സമയത്താണ് മോഷണം. പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെടുകയും തുടർന്ന് സ്ത്രീകൾ 15 ഗ്രാം സ്വർണം നൽകുകയും ചെയ്തു. ശേഷം ഇവരുടെ മൊബൈൽ ഫോണുകളും തട്ടിയെടുക്കാൻ ശ്രമിച്ചതോടെ സ്ത്രീകൾ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു.പ്രതികളായ മൂന്നുപേരും ഇലക്ട്രോണിക്സ് സിറ്റിയിലെ താമസക്കാരാണ്. ഒരു പ്രതി ഒളിവിലാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതികളിൽ നിന്ന് ഒരു ജോടി സ്വർണ കമ്മലും ഭാരം കുറഞ്ഞ തോക്കും പൊലീസ് കണ്ടെടുത്തു. ഡിസിപി (നോർത്ത് വിനായക് പാട്ടീൽ,അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അരുൺ നാഗഗൗഡ,ഇൻസ്പെക്ടർ സുരേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.