
ബെംഗളുരു: രാത്രി കർഫ്യൂവും മറ്റു കോവിഡ് നിയന്ത്രണങ്ങളും ഇക്കുറിയും ബെംഗളൂരുവിന്റെ പുതുവർഷാഘോഷങ്ങളുടെ പൊലിമ കുറയ്ക്കും. പുതുവർഷത്തലേന്നത്തെ ബുക്കിങ്ങുകൾ റദ്ദാക്കി പണം തിരിച്ചുകൊടുക്കുകയാണു റസ്റ്ററന്റുകളും പബുകളും. ഇന്നു മുതൽ 10 ദിവസം രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ. 30 മുതൽ ജനുവരി 2 വരെ പബുകളിലും റസ്റ്ററന്റുകളിലും സംഗീത, നൃത്ത പരിപാടികളും പാർട്ടികളും നിരോധിച്ചിട്ടുണ്ട്.
പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാനും പാടുള്ളൂ. കർഫ്യൂ നിലനിൽക്കുന്നതിനാൽ രാത്രി 8 ന് അപ്പുറം ജനം വീടിനു പുറത്തിറങ്ങാത്ത സാഹചര്യമുണ്ടാകും. ഇതു വലിയ നഷ്ടമുണ്ടാക്കുമെന്നും വ്യാപാരികൾ പറയുന്നു. പൊതുജനാരോഗ്യം മുൻനിർത്തിയാണ് രാത്രി കർഫ്യൂവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതെന്ന് വ്യാപാരികളുടെ എതിർപ്പിനു മറുപടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. പൊതുഗതാഗത സർവീസുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത യാത്രകൾക്ക് നിയന്ത്രണമുള്ളതിനാൽ ടാക്സി, ഓട്ടോ ഡ്രൈവർമാരും നിരാശയിലാണ്.