ബംഗളൂരു: വിവാദ മതപരിവര്‍ത്തന നിരോധന ബില്‍ (കര്‍ണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍-2021) നിയമനിര്‍മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാതെ കര്‍ണാടക സര്‍ക്കാര്‍. പ്രതിപക്ഷത്തിെന്റയും ക്രിസ്ത്യന്‍ മതമേലധ്യക്ഷരുടെയും എതിര്‍പ്പ് അവഗണിച്ച് നിയമസഭയില്‍ ബില്‍ പാസാക്കിയെങ്കിലും ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ തന്ത്രപൂര്‍വം വിട്ടുനിന്നു.
എന്നാല്‍, കൗണ്‍സിലിെന്റ ശൈത്യകാല സെഷനില്‍ പ്രസ്തുത ബില്‍ അവതരിപ്പിക്കുന്നില്ലെന്ന് സാമൂഹിക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി സഭയെ അറിയിച്ചു. തുടര്‍ന്ന് പതിവു ചടങ്ങുകളോടെ ബെളഗാവിയിലെ സുവര്‍ണ സൗധയില്‍ സഭ പിരിഞ്ഞു. നാടകീയമായിരുന്നു വെള്ളിയാഴ്ച ഉപരിസഭയിലെ നീക്കങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ശ്രമിച്ചു. വീട്ടിലേക്കു മടങ്ങിയ കോണ്‍ഗ്രസ് അംഗം വിജയ് സിങ്ങിനെ നേതാക്കള്‍ തിരിച്ചുവിളിച്ചു. ഹാസനിലേക്കു പോയ മറ്റൊരു അംഗം എം.എ. ഗോപാലസ്വാമിയെയും തിരിച്ചുവിളിച്ചു. ഡെപ്യൂട്ടി ചെയര്മാന് എം.കെ. പ്രാണേഷ്, മറ്റൊരംഗം രുദ്രെ ഗൗഡ എന്നിവരെ ബി.ജെ.പിയും തിരിച്ചുവിളിച്ചു.
ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഉപരിസഭ മൂന്നുമണിക്ക് വീണ്ടും ചേരുമെന്ന് ചെയര്മാന് ബസവരാജ് ഹൊരട്ടി അറിയിച്ചിരുന്നെങ്കിലും നാലു മണിയായിട്ടും സഭ ചേര്‍ന്നില്ല. പിന്നീട് സഭ ചേര്‍ന്നയുടന്‍ മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയുടെ പ്രഖ്യാപനത്തോടെ സസ്പെന്‍സിന് ക്ലൈമാക്സ്.