
കർണാടകയിലേക്കു സർവീസ് നടത്തുന്ന ദീർഘ ദൂര സ്വകാര്യ ബസുകളിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നതായി പരാതി. ബെംഗളൂരുവിലേക്കു ദിവസേന സർവീസ് നടത്തുന്ന ചില ബസുകളിലാണ്, ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് 300 മുതൽ 500 രൂപ വരെ അധികമായി ഈടാക്കുന്നത്. കർണാടകയിലേക്കു പ്രവേശിക്കാൻ പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുടെ മറവിലാണിത്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കർണാടക അതിർത്തിയിലെ ചെക്പോസ്റ്റിൽ പണം കൊടുത്താൽ കടത്തിവിടുമെന്ന് ബസ് ജീവനക്കാർ പറയുന്നു. ചെക്പോസ്റ്റിൽ കൊടുക്കാനുള്ള പണം എന്നു പറഞ്ഞാണ് യാത്രക്കാരിൽ നിന്ന് അധികം തുക ഈടാക്കുന്നത്.
എന്നാൽ ചെക്പോസ്റ്റിൽ വാങ്ങുന്നതായാലും ബസുടമകൾ എടുക്കുന്നതായാലും അധിക തുക നിയമവിരുദ്ധമാണെന്ന് യാത്രക്കാർ പറയുന്നു. കോഴിക്കോട്ടു നിന്നു നിലവിൽ ദിവസേന 5 ബസുകൾ ബെംഗളൂരുവിലേക്കു പോകുന്നുണ്ട്. സംസ്ഥാനത്തെ മിക്ക നഗരങ്ങളിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ, വാക്സിൻ എടുത്താൽ പോലും ആർടിപിസിആർ വേണമെന്ന നിബന്ധന സ്ഥിര യാത്രക്കാർക്കു തിരിച്ചടിയായി. വലിയ തുക കൊടുത്ത് ആർടിപിസിആർ പരിശോധന നടത്തുന്നതിലും ഭേദം ബസുകൾക്ക് അധികം തുക നൽകി യാത ചെയ്യുന്നതാണെന്നു കരുതുന്ന യാത്രക്കാരുമുണ്ട്.
