
ബെംഗളൂരു: ഒന്നര വർഷത്തിനു ശേഷം കേരള ആർടിസി തിരുവല്ല-ബെംഗളൂരു സൂപ്പർ ഡീലക്സ് ബസ് സർവീസ് പുനരാരംഭിക്കുന്നു. കോവിഡിനെ തുടർന്നു നിർത്തിവച്ച ബസ് ഇന്നു തിരുവല്ലയിൽ നിന്ന് ആദ്യ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള സർവീസ് നാളെയും. ബെംഗളുരുവിലേക്കുള്ള കേരള ആർടിസിയുടെ ശേഷിച്ച സർവീസുകൾ തിരക്കനുസരിച്ചു ഘട്ടംഘട്ടമായി പു നഃസ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു. കോവിഡിനു മുൻപു ദിവസേന അൻപതോളം സർവീസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 15 ആയി കുറഞ്ഞു. കർണാടക ആർടിസി ദിവസേന കേരളത്തിലേക്ക് 20ൽ അധികം ബസുകൾ ഓടിക്കുന്നുണ്ട്. കോട്ടയം, തിരുവല്ല, പത്തനംതിട്ട, മൂന്നാർ എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള ബസുകളാണ് കേരള ആർടിസി നിർത്തിവച്ചിരിക്കുന്നത്. ഇതിൽ തിരുവല്ലയിൽ നിന്നുള്ള ബസ് എടത്വ, അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, സേലം വഴിയാണ് സർവീസ് നടത്തുക.
വൈകിട്ട് 4.45നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 6.25നു ബംഗളരുവിലെത്തും. ഇവിടെ നിന്നു വൈകിട്ട് 6.15നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 7.30നു തിരുവല്ലയിലെത്തും. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.924 രൂ പയാണു ടിക്കറ്റ് ചാർജ്.കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെ ബെംഗളൂരുവിൽ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്കുള്ള ബസുകളിലും ട്രെയിനുകളിലും തിരക്കേറിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ളവർക്കു ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നിബന്ധനകൾ നിലനിൽക്കുന്നതിനാൽ തിരക്കു കാര്യമായി കൂടിയിട്ടില്ല. 1-2 മാസത്തിനകം ഇതു ശരിയാകുമെന്നും പുതുവർഷത്തോടെ സംസ്ഥാനാന്തര ബസ് സർവീസ് സാധാരണ നിലയിലാകുമെന്നുമുള്ള പ്രതീക്ഷയിലാണു കേരള, കർണാടക ആർടിസികളും സ്വകാര്യ ബസ് ഏജൻസികളും.
