ബെംഗളൂരു: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഉപഗ്രഹ ഫോൺവിളികൾ വീണ്ടും കർണാടകയിൽ നിന്നു വിദേശരാജ്യങ്ങളിലേക്കു നടന്നതിന്റെ വിവരങ്ങൾ ലഭിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. തീവ്രവാദ ബന്ധമുള്ളവരാണിതിനു പിന്നിലെന്ന സൂചനയെ തുടർന്ന് അതീവ ജാഗ്രതാനിർദേശം നൽകി.
ദക്ഷിണ കന്നഡയിലെ മൂഡബിദ്രി, മുഡിപ്പ്, ഉത്തര കന്നഡയിലെയും ചിക്കമഗളൂരുവിലെ യും കൊടുംവനമേഖലകൾ എന്നിവിടങ്ങളിൽ നിന്നാണ് 5 ഫോൺകോളുകൾ ട്രാക്ക് ചെയ്തത്. 2 മാസത്തിനിടെ മൂന്നാം തവണയും ഇത്തരം കോളുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശ സഹായത്തോടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന അന്വേഷണം ഊർജിതമാക്കി. ഉഡുപ്പി, ശിവമൊഗ്ഗ ജില്ലകളിലും നിരീക്ഷണം തുടരുന്നു.മുംബൈ ഭീകരാക്രമണത്തിനു ശേഷം രാ ജ്യത്തു നിരോധിച്ച ഇനം ഉപഗ്രഹ ഫോണുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.വിദേശരാജ്യങ്ങളിലേക്കുള്ള ഇത്തരം 476 അനധികൃത ഫോൺവിളികൾ കഴിഞ്ഞ വർഷം ട്രാക്ക് ചെയ്തിരുന്നു.
കശ്മീരിലെ ഏറ്റുമുട്ടലുകളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ പ്രത്യേക ജാഗ്രത പാലിക്കാൻ കർണാടക – കേന്ദ്ര ഏജൻസികൾ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ അതീവ ജാഗ്രതാ നിർദേശം.