ബെംഗളൂരു: ബണ്ണാർഘട്ട റോഡിലേക്ക് മെട്രോ സൗകര്യം എത്തിക്കുന്നതിനുള്ള നിർണായക നീക്കമായി, പിങ്ക് ലൈൻ മെട്രോ ട്രെയിനുകള്‍ക്കായുള്ള ഏറെക്കാലമായി കാത്തിരുന്ന റോളിങ് സ്റ്റോക്ക് അനുമതി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിച്ചു.ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മെട്രോ ട്രെയിനുകള്‍ക്ക് ഔദ്യോഗിക സർവീസ് അനുമതി നല്കുന്നതിനാവശ്യമായ അവസാന ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് റോളിങ് സ്റ്റോക്ക് അനുമതി. ഇത് കമ്മീഷണർ ഓഫ് മെട്രോ റെയില്‍വേ സേഫ്റ്റി ആണ് അനുവദിച്ചതെന്നാണ് വിവരം.

ഇനി രണ്ട് പ്രധാന നടപടികള്‍ മാത്രമാണ് പൂർത്തിയാക്കാനുള്ളത്.സിഗ്നലിങ് സംവിധാനത്തിനും മറ്റ് സബ്സിസ്റ്റങ്ങളുമായുള്ള അതിന്റെ ഇന്റർഫേസുകള്ക്കുമുള്ള ഇന്റേണല്‍ സേഫ്റ്റി അസസ്മെന്റ് സർട്ടിഫിക്കറ്റ് നേടുക, തുടർന്ന് പിങ്ക് ലൈനില്‍ സിഎംആർഎസ് നടത്തുന്ന നിയമപരമായ സുരക്ഷാ പരിശോധന പൂർത്തിയാക്കുക എന്നിവയാണ് അവ. ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ ആല്‍സ്റ്റോം കഴിഞ്ഞ ആഴ്ച ഗ്രേഡ് ഓഫ് ഓട്ടോമേഷൻ 2 പ്രകാരമുള്ള സേഫ്റ്റി കേസ് ജോദോവ ടെക്നോളജീസിന് സമർപ്പിച്ചു.ഒരാഴ്ചയ്ക്കുള്ളില്‍ ജോദോവ ടെക്നോളജീസ് ഐഎസ്എ സർട്ടിഫിക്കറ്റ് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം. അത് പ്രകാരമുള്ള ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ ഉള്‍പ്പെടെയുള്ള സമഗ്രമായ രേഖകളുടെ ഒരു ശേഖരമാണ് സേഫ്റ്റി കേസ്. ഇത് സെമി-ഓട്ടോമാറ്റിക് ട്രെയിൻ നിയന്ത്രണ സംവിധാനമാണ്.
സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി കലേന അഗ്രഹാര, ജയദേവ ഹോസ്പിറ്റല്‍, തവരേക്കെരെ സ്റ്റേഷനുകളില്‍ ജോദോവ പരിശോധന നടത്തിവരികയാണ്. ഐഎസ്എ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം, സുരക്ഷാ പരിശോധന നടത്തുന്നതിനായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ സിഎംആർഎസിനെ ക്ഷണിക്കും. സെപ്റ്റംബർ പകുതിക്ക് ശേഷമായിരിക്കും ഈ പരിശോധന നടക്കാൻ സാധ്യത.പരിശോധന പൂർത്തിയായതിന് ശേഷം, മെട്രോ ട്രെയിനുകള്‍ സർവീസ് നടത്തുന്നതിനുള്ള ഔദ്യോഗിക അനുമതി നല്കുന്ന റെയില്‍വേ ബോർഡ് അംഗീകാരവും ലഭിക്കുമെന്നാണ് സൂചന.
നേരത്തെ പ്രഖ്യാപിച്ച പല സമയപരിധികളും പാലിക്കാൻ കഴിയാതിരുന്ന ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ കേന്ദ്രസർക്കാരില്‍ നിന്നുള്ള അനുമതികള്‍ ഉള്‍പ്പെടെയുള്ള വിവിധ സർക്കാർ അംഗീകാരങ്ങള്‍ ലഭിക്കുന്നതും സമയക്രമത്തെ ബാധിക്കും. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പിങ്ക് ലൈനില്‍ ആറ് സ്റ്റേഷനുകളാണുള്ളത്: കലേന അഗ്രഹാര, ഹുളിമാവ് ജെപി നഗർ നാലാം ഘട്ടം, ഐഐഎംബി, ജയദേവ ഹോസ്പിറ്റല്‍, തവരേക്കെരെ എന്നിവയാണവ.