ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.കൊലപാതകത്തിന്റെ മുഴുവൻ ആസൂത്രണവും നടത്തിയത് കൊല്ലപ്പെട്ടയാളുടെ 13 വയസ് മാത്രം പ്രായമുള്ള പേരക്കുട്ടിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ആലപ്പുഴ കരുവാറ്റയില്‍ വച്ച് നടന്നത്.കരുവാറ്റയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസില്‍ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് പേരക്കുട്ടി നല്കിയ കൊട്ടേഷന്‍ ഒടുവില്‍ കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛൻ നിരന്തരം വഴക്കു പറഞ്ഞിരുന്നതായി പോലീസ് പറയുന്നു.
ഇതില്‍ കുട്ടിക്ക് ശിവൻകുട്ടിയോട് പകയുണ്ടായിരുന്നു.ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പോലീസ് കൃത്യമായി മനസിലാക്കിയിരുന്നു. പ്രതികള്‍ക്ക് വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കെയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷണത്തില്‍ മനസിലാക്കിയത്.കൃത്യം നടന്ന സമയത്ത്, രാത്രിയായിരുന്നിട്ട് കൂടി പെണ്‍കുട്ടി വീട്ടില്‍ ഇല്ലാതിരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മറുപടിയായി പറഞ്ഞത്. മാത്രമല്ല വീടിനുള്ളിലെ മറ്റ് മുറികള്‍ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയതിന്റെ യാതൊരു ലക്ഷണങ്ങളും കാണാൻ ഇല്ലാത്തതും പോലീസിനെ സംശയത്തിലാക്കി.
ഇതിന് പിന്നാലെ നടത്തിയ മൊബൈല്‍ ഫോണ്‍ രേഖകളുടെ പരിശോധനയില്‍ പെണ്‍കുട്ടിക്കെതിരായ നിർണായക തെളിവുകള്‍ ലഭിക്കുകയും, വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു. സ്വർണം വിറ്റു കിട്ടുന്ന പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായിരുന്നു പെണ്‍കുട്ടി തീരുമാനിച്ചത്.വീട്ടില്‍ നിന്നും 6 പവന് സ്വര്‍ണമാണ് കാണാതായത്. പ്രതികള്‍ നിലവില്‍ ഹരിപ്പാട് പോലീസിന്റെ കസ്റ്റഡിയിലാണ്. ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ശിവന്‍കുട്ടിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമാണ്. ഇതോടെ വിദ്യാര്‍ത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനി വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് പറയുകയായിരുന്നു.മുത്തച്ഛൻ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എങ്കിലും ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ സംശയിച്ചിരുന്നില്ല. എന്നാല്‍ പരീക്ഷ എഴുതാന്‍ സ്കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ പെരുമാറ്റത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത്.കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. അതില്‍ ഒരാള്‍ കുട്ടിയുടെ കാമുകനാണ് എന്നാണ് ലഭ്യമായ വിവരം. പ്രായപൂര്‍ത്തിയായ ആരുടെയെങ്കിലും സഹായം കൃത്യം നടത്താൻ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ശ്വാസം മുട്ടിച്ചാണ് ശിവന്‍കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്തിയത്.