ന്യൂഡല്‍ഹി: ബിഹാറില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ് അമിതാധികാരം പ്രയോഗിച്ചിട്ടില്ലെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.സംഭവത്തിനിടയില്‍ AK-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയാണ് ചെയ്തതെന്നും എന്നാല്‍ വെടിവെയ്പ്പില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ 157 പോലീസുകാർക്കും 7 സർക്കാർ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആകെ 69 എഫ്.ഐ.ആറുകള്‍ (FIR) രജിസ്റ്റർ ചെയ്യുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ 222 വിദ്യാർഥികളെ ജാമ്യത്തില്‍ വിട്ടിട്ടുണ്ടെന്നും ബിഹാർ സർക്കാർ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ AK-47 തോക്ക് ഉപയോഗിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ തുടർന്നു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.