ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. മുൻസിപ്പാലിറ്റിയുടെ വാട്ടർ ടാങ്കില്‍ ഇറങ്ങിയാണ് ഇവർ കുളിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടർ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്.
തുടർന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേർ വാട്ടർ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.കൂടുതല്‍ നാട്ടുകാർ സ്ഥലത്തേക്ക് എത്തി മൂന്ന് യുവാക്കളെയും തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചേർത്തല പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരോട് യുവാക്കള്‍ ക്ഷുഭിതരാകുകയും ചെയ്തു.
ചേർത്തല മുൻസിപാലിറ്റിയുടെ മുഴുവൻ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. ഈ വെള്ളമാണ് യുവാക്കള്‍ പൂർണമായി മലിനമാക്കിയിരിക്കുന്നത്.നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്. മുൻസിപാലിറ്റി രേഖാ മൂലം പരാതി നല്‍കേണ്ടതുണ്ട്. കൂടാതെ വാട്ടർ അതോറിറ്റി കൂടി പരാതി നല്‍കണം. ഈ രണ്ട് പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ മാത്രമേ പൊലീസിന് നിയമപരായി മുന്നോട്ട് പോകാൻ കഴിയൂ. നിലവില്‍ മൂന്ന് യുവാക്കളും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.