ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷന് സമീപം കാര്‍ ബൈക്കിലിടിച്ച് മൈസൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. പ്രസന്നകുമാര്‍ എന്ന യുവാവാണ് മരിച്ചത്. പ്രസന്നകുമാറിനെ കാര്‍ 100 മീറ്ററോളം വലിച്ചിഴച്ചതിനെ തുടര്‍ന്ന് മരണം ദാരുണമായിരുന്നു. കാര്‍ ഡ്രൈവര്‍ വിനായകിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച ശേഷം പൊലീസിലേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രസന്നകുമാര്‍ മൈസൂര്‍ ജില്ലയിലെ കോട്ടെയില്‍ ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഉപജീവനത്തിനായി ബംഗളൂരുവിലെത്തിയതായിരുന്നു യുവാവ്.
പ്രതി വിനായക് ഒരു കാര്‍ ഷോറൂമില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യലഹരിയിലാണ് വിനായക് കാറില്‍ യാത്ര ചെയ്തത്. വിനായകാണ് കാര്‍ ഓടിച്ചിരുന്നത്. രാജരാജേശ്വരി നഗറിലെ ഒരു സുഹൃത്തിനെ വീട്ടിലേക്ക് വിടാന്‍ പോകുകയായിരുന്നു ഇവര്‍. കാര്‍ പിന്നില്‍ നിന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ യുവാവിനെ 100 മീറ്ററോളം വലിച്ചിഴച്ചു.
പിന്നീട് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അപകടം കണ്ട വഴിയാത്രക്കാര്‍ ഒരു കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്ന് ഡ്രൈവറെ പിടികൂടി.രോഷാകുലരായ നാട്ടുകാര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് വിനായകിനെ മര്‍ദ്ദിക്കുകയും ബയതരായണപുര ട്രാഫിക് പൊലീസിന് കൈമാറുകയുമായിരുന്നു.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് 30ന്
ബംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ എം.എല്‍.സിയാകും. കര്‍ണാടക ലജിസ്ലേറ്റിവ് കൗണ്‍സില്‍ (എം.എല്‍.സി) ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കും. എം.എല്‍.എമാരാണ് എം.എല്‍.സി ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക.
ഭരണകക്ഷിയായ കോണ്‍ഗ്രസിന് 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഫലം മറിച്ചാകില്ല. ജൂണ്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് ബി.ജെ.പി നേതാവും ഹുബ്ബള്ളി-ധാര്‍വാഡ് സെൻട്രല്‍ മണ്ഡലം സിറ്റിങ് എം.എല്‍.എയുമായിരുന്ന ഷെട്ടാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മത്സരിച്ചെങ്കിലും തോറ്റത് കനത്ത തിരിച്ചടിയായി. പ്രമുഖ ലിംഗായത്ത് നേതാവാണ് ഷെട്ടാര്‍.
ഷെട്ടാറിനെ പാര്‍ട്ടി കൈവിടില്ലെന്നും പ്രധാന ചുമതല നല്‍കുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഷെട്ടാറിന് എം.എല്‍.സിയായി തെരഞ്ഞെടുക്കപ്പെടാൻ പാര്‍ട്ടി വഴിയൊരുക്കിയിരിക്കുകയാണ്.
തിപ്പണ്ണപ്പ കമക്നൂര്‍, എൻ.എസ്. ബോസെരാജു എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. ബി.ജെ.പി നേതാക്കളും എം.എല്‍.സിമാരുമായ ലക്ഷ്മണ്‍സവാദി, ബാബുറാവു ചിഞ്ചാൻസുര്‍, ആര്‍. ശങ്കര്‍ എന്നിവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനാല്‍ എം.എല്‍.സി സ്ഥാനം രാജിവെച്ച് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു.ഇതോടെയാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.