ബെംഗളൂരുവിൽ മരക്കൊമ്പ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഹനുമന്ത് നഗറിലെ ബ്രഹ്മചൈതന്യ ക്ഷേത്രത്തിന് സമീപമാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അക്ഷയ് ശിവറാമാണ് മരിച്ചത്. പിതാവിന്‍റെ പിറന്നാളിന് സര്‍പ്രൈസായി അക്ഷയ് ഡിന്നര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ അക്ഷയ്‍യുടെ അപ്രതീക്ഷിത വേര്‍പാടില്‍ നടുങ്ങിയിരിക്കുകയാണ് കുടുംബം.ജൂൺ 15 നാണ് അപകടം നടന്നത്. രാജാജിനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആർ എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു അക്ഷയ്.
പിതാവിന്‍റെ ജന്മദിനത്തിന് ഭക്ഷണം തയ്യാറാക്കാൻ മാംസം വാങ്ങാൻ പുറത്തുപോയപ്പോളാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അക്ഷയ്ക്ക് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീഴുന്നത്. ഗുരുതരമായി പരുക്കേറ്റ അക്ഷയ് അപകടത്തിന് പിന്നാലെ കോമയിലായിരുന്നു. വ്യാഴാഴ്ച ജയനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അക്ഷയ്‌യുടെ തലയോട്ടിക്ക് 12 ഓളം പൊട്ടലുണ്ടായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ദൃശ്യത്തില്‍ അക്ഷയ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഉണങ്ങിയ മരക്കൊമ്പ് പെട്ടെന്ന് ഒടിഞ്ഞുവീഴുന്നതും അക്ഷയ് ബാലൻസ് നഷ്ടപ്പെട്ട് പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം നടക്കുമ്പോള്‍ അക്ഷയ് ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നു. അപകടകരമായി നിന്ന വൃക്ഷശിഖരം വെട്ടിമാറ്റാന്‍ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നടപടിയെടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തെത്തുടർന്ന് അക്ഷയുടെ സഹോദരൻ ബെങ്കരാജ് ബ്രുഹത്, ബെംഗളൂരു മഹാനഗര പാലികെയ്ക്കും വനം വകുപ്പിനുമെതിരെ പരാതി നൽകിയിട്ടുണ്ട്. ഹനുമന്തനഗർ പൊലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.