ബെംഗളൂരു: പ്രൊബേഷണറി ഐപിഎസ് ഓഫീസർ ജീപ്പപകടത്തില്‍ മരിച്ചു . കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷബർധൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.ബീഹാർ സ്വദേശിയാണ്.കർണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ ഇദ്ദേഹം ഹാസൻ ജില്ലയില്‍ ആദ്യ നിയമനത്തിനു ജോയിൻ ചെയ്യാനായി പോകുന്നതിനിടെയാണ് ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക വാഹനത്തില്‍ മൈസൂരുവില്‍ നിന്ന് ഹാസനിലേക്ക് പോവുകയായിരുന്നു.ഹാസനില്‍ നിന്ന് 10 കിലോമീറ്റർ അകലെ കിട്ടാനിനടുത്ത് വൈകുന്നേരം 4:20 ഓടെയാണ് അപകടമുണ്ടായത്.
ഹർഷബർധൻ ഐപിഎസ്, ജീപ്പ് ഡ്രൈവർ മഞ്ചഗൗഡ എന്നിവരെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹർഷബർധന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മസ്തിഷ്കത്തില്‍ ഗുരുതരമായ രക്തസ്രാവമുണ്ടായിരുന്നു. ഹാസനിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ എത്തി ചികിത്സ ഏറ്റെടുത്തു, എങ്കിലും മരിച്ചു.2022ലെ യുപിഎസ്സി പരീക്ഷയില്‍ 153-ാം റാങ്കോടെ വിജയിച്ച് ആദ്യശ്രമത്തില്‍ തന്നെ ഐപിഎസ് കേഡർ നേടിയ ഹർഷബർധൻ മധ്യപ്രദേശിലെ സിവില്‍ സർവീസ് ഉദ്യോഗസ്ഥനായ അഖിലേഷ് കുമാർ സിങ്ങിന്റെയും ഡോളി സിംഗിന്റെയും മകനാണ് .
മധ്യപ്രദേശിലെ സിങ്ഗ്രൗളി ജില്ലയിലെ ദോസർ ഗ്രാമത്തിലെ താമസക്കാരനായ 25 കാരനായ ഹർഷബർധൻ മൈസൂരിലെ കർണാടക പോലീസ് അക്കാദമിയില്‍ (കെപിഎ) നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം അസിസ്റ്റൻ്റ് സൂപ്രണ്ടായി തന്റെ ആദ്യ തസ്തികയിലേക്കുള്ള പ്രവേശന യാത്രയിലായിരുന്നു.