ബെംഗളൂരു: കർണാടകയിലെ യെലഹങ്ക കോകിലു കയ്യേറ്റവുമായി ബന്ധപ്പെട്ട് കടുത്ത നടപടിയുമായി സർക്കാർ. സർക്കാർ ഭൂമി കയ്യേറിയ രണ്ടുപേർ പിടിയിലായി.വസീം ബെയ്ഗ്, വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് സർക്കാർ ഭൂമി കയ്യേറി ഇപ്പോഴത്തെ താമസക്കാർക്ക് മറിച്ചുവിറ്റത്. സർക്കാർ ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിന് (BSWML) കൈമാറിയതായിരുന്നു ഭൂമി.അതേസമയം, കർണാടകയിലെ യെലഹങ്ക പുനരധിവാസത്തില്‍ കുടിയൊഴിപ്പിച്ച എല്ലാവർക്കും വീട് ലഭിക്കില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു. 5 വർഷത്തെ താമസ രേഖകള്‍ ഉള്ളവർക്ക് മാത്രമാണ് സർക്കാർ ഫ്ലാറ്റ് നല്‍കുകയെന്നാണ് വിവരം. ഇതിനായി ആധാർ, വോട്ടർ ഐഡി, വൈദ്യുതി കണക്ഷൻ രേഖകള്‍ എന്നിവ പരിശോധിക്കും. 260 പേരാണ് ഫ്ലാറ്റിന് അവകാശമുന്നയിച്ചത്. എന്നാല്‍ സർക്കാർ കണക്കനുസരിച്ച് കോകിലയില്‍ തകർത്തത് 167 ഫ്ലാറ്റുകളാണ്. അതേസമയം, ഫ്ലാറ്റിനായി സമർപ്പിച്ച അപേക്ഷകരില്‍ അനർഹരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് ഉയരുന്ന സംശയം. അതിനിടെ, പ്രതിഷേധവുമായി നേരത്തെ കുടിയിറക്കിയവരും രംഗത്തെത്തി.
കോകില മോഡല്‍ പുനരധിവാസം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.കഴിഞ്ഞ ഡിസംബറിലാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തില്‍ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകള്‍ അധികൃതർ പൊളിച്ചുമാറ്റിയത്. ഉർദു ഗവണ്‍മെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി താമസക്കാർ കൈയേറിയതെന്നായിരുന്നു ജിബിഎ ഉദ്യോഗസ്ഥരുടെ ആരോപണം. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കല്‍ യജ്ഞത്തില്‍ 350 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായി മാറി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകള്‍ പൊളിച്ചുമാറ്റിയത്.