ബെംഗളൂരു: പോക്സോ കേസെടുത്തതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. ഒന്നര മാസം മുൻപ് പെണ്‍കുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് താൻ അന്വേഷിച്ചിരുന്നു.
അത് ഇത്തരം ഒരു കേസ് ആകുമെന്ന് താൻ കരുതിയില്ലെന്നാണ് യെദിയൂരപ്പയുടെ പ്രതികരണം. ഒരു മാസം മുമ്ബാണ് ഇവർ തന്നെ കാണാൻ വന്നത്. ആദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അവർ കരയുകയാണെന്ന് പറഞ്ഞപ്പോഴാണ് കാണാൻ കൂട്ടാക്കിയത്.
പൊലീസ് കമ്മീഷണറെ വിളിച്ച് സഹായം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. അതിന് ശേഷമാണ് ഇവർ തനിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് യെദിയൂരപ്പ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നത്.
അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17കാരിയോട് മോശമായി പെരുമാറിയെന്നായിരുന്നു യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്.