ബെംഗളൂരു: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിശ്വസിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ പോസ്റ്റോഫീസുകളില്‍ അക്കൗണ്ട് തുറക്കാനെത്തുന്നെന്ന് റിപ്പോർട്ട്.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് എല്ലാ മാസവും 8,500 രൂപ വീതം നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് സ്ത്രീകള്‍ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കില്‍ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി കൂട്ടത്തോടെ എത്തുന്നത്. കർണാടകയിലെ ശിവാജിനഗർ, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടൻ നടപ്പാക്കുമെന്ന വിശ്വാസത്തില്‍ അക്കൗണ്ട് തുറക്കാൻ എത്തുന്നത്.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ദാരിദ്ര്യ രേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 8500 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കുന്ന മഹാലക്ഷ്മി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകള്‍ കൂട്ടത്തോടെയെത്തുന്നത്.
തപാല്‍ വകുപ്പ് 2000 അല്ലെങ്കില്‍ 8500 രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് കരുതിയാണ് പലരും പുതിയ ഐ.പി.പി.ബി. അക്കൗണ്ട് തുറക്കാനെത്തുന്നതെന്ന് ബെംഗളൂരു ജനറല്‍ പോസ്റ്റ് ഓഫീസിലെ ചീഫ് പോസ്റ്റ് മാസ്റ്റർ എച്ച്.എം. മൻജേഷ് പറഞ്ഞു. എന്നാല്‍ ഇത് ആരോ പറഞ്ഞുപരത്തിയ വ്യാജപ്രചാരണമാണ്. തപാല്‍ വകുപ്പ് ഇത്തരത്തില്‍ ഒരു തുകയും നല്‍കുന്നില്ല. എന്നാല്‍ ഈ അക്കൗണ്ട് എല്ലാ തരം ഓണ്‍ലൈൻ പണമിടപാടുകള്‍ക്കായും സർക്കാരിന്റെ ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതിക്കായും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യങ്ങള്‍ അക്കൗണ്ട് തുറക്കാനെത്തുന്ന സ്ത്രീകളോട് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ പറയുന്നുണ്ട്. കൂടാതെ ഇത് വിശദീകരിക്കുന്ന പോസ്റ്ററുകള്‍ പോസ്റ്റ് ഓഫീസുകളില്‍ പതിച്ചിട്ടുമുണ്ട്. ഇത് അറിഞ്ഞശേഷവും അക്കൗണ്ട് തുറക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് അത് ചെയ്തുകൊടുക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.
വലിയ തിരക്കിനെ തുടർന്ന് പോസ്റ്റ് ഓഫീസിന് പുറത്ത് അക്കൗണ്ട് തുറക്കാനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കേണ്ട സാഹചര്യം പോലുമു ണ്ടായിരുന്നു. പോസ്റ്റ്മാൻമാരെയാണ് ഈ കൗണ്ടറുകളില്‍ നിയോഗിച്ചത്. നേരത്തേ 50 മുതല്‍ 60 വരെ പുതിയ അക്കൗണ്ടുകള്‍ തുറന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 മുതല്‍ 600 വരെ അക്കൗണ്ടുകളാണ് തുറക്കപ്പെടുന്നതെന്നും ചിലദിവസങ്ങളില്‍ 1000 അക്കൗണ്ടുകള്‍ വരെ തുറന്നിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് അധികൃതർ പറയുന്നു.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ജൂണ്‍ നാല് മുതല്‍ സ്ത്രീകള്‍ക്ക് പണം ലഭിച്ചുതുടങ്ങുമെന്ന പ്രചാരണത്തിന് പിന്നില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയാണ് എന്നാണ് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ പറയുന്നത്. ദാരിദ്രകുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ നല്‍കുന്ന കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി ഗ്യാരണ്ടി പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്.