ബംഗളൂരു: നൂറുകണക്കിന് അതിജീവിതകളെ കണ്ണീരുകുടിപ്പിച്ച ജനപ്രതിനിധിയെ ബംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത് മുതല്‍ കർണാടക പൊലീസിന്റെ ഓരോ ചുവടും കാവ്യാത്മകം. വെള്ളിയാഴ്ചയുടെ പുലരിയില്‍ ഇരുട്ടിനെ തുളച്ച് ചീറിപ്പാഞ്ഞ പൊലീസ് വാഹനത്തില്‍ പ്രജ്വല്‍ രേവണ്ണ എം.പിയുടെ ഇടവും വലവും പിന്നിലും ഇരുന്ന പൊലീസ് ഓഫിസർമാരെ മിന്നായം പോലെ ആള്‍ക്കൂട്ടം കണ്ടു. ഐ.പി.എസുകാരികളായ ബംഗളൂരു വെസ്റ്റ് ട്രാഫിക് ഡെപ്യൂട്ടി പൊലീസ് കമീഷണർ സുമൻ ഡി. പെന്നെക്കർ, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്‌കർ എന്നിവർ.
അവരുടെ നേതൃത്വത്തില്‍ വനിത പൊലീസ് സംഘവും. വൈദ്യ പരിശോധനക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ബംഗളൂരു അഡീ.മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയില്‍ (42) ഹാജരാക്കി എസ്.ഐ.ടി കസ്റ്റഡിയില്‍ വാങ്ങിയ വേളയിലും നിയമപാലന അധികാര നക്ഷത്ര മുദ്രയുള്ള നാരികള്‍ തന്നെയായിരുന്നു മുന്നിലും പിന്നിലും.
ചിക്കമഗളൂരു, ഹാസൻ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഹാസൻ ലോക്സഭ മണ്ഡലത്തില്‍ നിന്ന് 2019ല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ജെ.ഡി.എസ് എം.പിയാവുമ്ബോള്‍ പ്രജ്വല്‍ രേവണ്ണക്ക് 28 ആണ് പ്രായം. പിന്നിട്ട അഞ്ചു വർഷങ്ങളില്‍ അദ്ദേഹം നോവിച്ച അതിജീവിതകളുടെ കണ്ണീരാണ് പെൻഡ്രൈവിലൂടെ പുറത്തുവന്ന അശ്ലീല ദൃശ്യങ്ങള്‍.
തനിക്കുനേരെ നടത്തിവന്ന ലൈംഗിക അതിക്രമ കൈകള്‍ ഇളം പ്രായക്കാരിയായ മകളിലേക്കും നീളുന്നത് സഹിക്കാനാവാതെ ഭാണ്ഡം മുറുക്കിയ വേലക്കാരി നല്‍കിയ പരാതിയാണ് പ്രജ്വല്‍ രേവണ്ണക്കും പിതാവ് എച്ച്.ഡി.രേവണ്ണ എം.എല്‍.എക്കുമെതിരെ നിലവിലുള്ളത്. സ്വന്തം പാർട്ടിക്കാരി ജില്ല പഞ്ചായത്ത് അംഗം എന്ന നിലയില്‍ പൊതുകാര്യത്തിന് പ്രജ്വലിന്റെ സഹായം തേടിച്ചെന്നപ്പോള്‍ സംഭവിച്ചത് ദീർഘ കുറിപ്പായി മറ്റൊരു യുവതി നല്‍കിയ പരാതിയിലുണ്ട്.
മറ്റ് സന്ദർശകർ പോവുംവരെ കാത്തിരുത്തിയശേഷം എം.പി ഓഫിസ് കെട്ടിടത്തിലെ മുറി അകത്തുനിന്ന് കുറ്റിയിട്ട ശേഷം നടത്തിയ അതിക്രൂര ലൈംഗിക അതിക്രമങ്ങളാണ് പരാതിയില്‍ വിവരിച്ചത്.പീഡന പരാതി അറിയിക്കാൻ എസ്.ഐ.ടി തുറന്ന ഹെല്‍പ് ലൈൻ നമ്ബറിലേക്ക് അതിജീവിതകളുടെ കണ്ണീർ പ്രവാഹം തന്നെയുണ്ടായി.
എന്നാല്‍, രേഖാമൂലം പരാതി നല്‍കാനുള്ള ധൈര്യം അവർക്കില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു.അതിജീവിതകളല്ല, അധികാരമുള്ള വിഭാഗമാണ് സ്ത്രീകള്‍ എന്ന സന്ദേശം നല്‍കുക കൂടിയാണ് വനിതകളെ മുന്നില്‍ നിർത്താൻ കാരണമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു.
പിതാവിന്റെ ജാമ്യം തുലാസില്‍
ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ പിതാവ് എച്ച്.ഡി. രേവണ്ണ എം.എല്‍.എയുടെ മുൻകൂർ ജാമ്യം തുലാസില്‍. ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ എസ്.ഐ.ടി ഫയല്‍ ചെയ്ത ഹരജിയില്‍ വാദം കേട്ട ഹൈകോടതി ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അടിയന്തര നോട്ടീസ് അയച്ചു.
ജാമ്യം അനുവദിച്ചതില്‍ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ഹൈകോടതി നിരീക്ഷിച്ചു. വലിയ സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കുന്നത് അതിജീവിതകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.