ബെംഗളൂരു: ഓട്ടോറിക്ഷ ഡ്രൈവറെ ചെരുപ്പൂരി തല്ലിയ സംഭവത്തില്‍ അറസ്റ്റിലായ യുവതി മാപ്പ് പറഞ്ഞു. ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന ലോകേഷിനെയാണ് പങ്കുരി മിസ്ര എന്ന ബിഹാർ സ്വദേശി മര്‍ദിച്ചത്. പങ്കുരിയും ഭര്‍ത്താവും സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ലോകേഷിൻ്റെ ഓട്ടോ തൻ്റെ കാലില്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു യുവതി ചെരുപ്പൂരി അടിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ ലോകേഷ് എടുത്തിരുന്നു.
വീഡിയോ പകർത്തുന്നത് കണ്ട് ക്ഷുഭിതയായ യുവതി കൂടുതൽ ശക്തിയോടെ അടിക്കാനും മോശം വാക്കുകൾ പറയാനും ആരംഭിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി കാലില്‍ വീണ് ക്ഷമ ചോദിച്ചു. താന്‍ ഗര്‍ഭിണിയാണെന്നും വണ്ടി തട്ടിയപ്പോള്‍ ഗർഭം അലസുമോയെന്ന് ഭയന്ന് പോയെന്നും യുവതി പറയുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഭര്‍ത്താവ് മരിച്ചാലും ഭര്‍തൃവീട്ടില്‍ താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ട് -ഹൈകോടതി; ‘വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കേണ്ട‘
ഭർത്താവ് മരിച്ചാലും ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈകോടതി.വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെതന്നെ ഭർതൃവീട്ടില്‍ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഭർത്താവിന്റെ വീട്ടില്‍നിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് ഈ വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്നേഹലത വ്യക്തമാക്കി.
ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടില്‍ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു.2009ല്‍ ഭർത്താവ് മരിച്ച ശേഷവും യുവതിയും കുട്ടിയും ഭർതൃവീട്ടിലാണ് താമസിച്ചത്. എന്നാല്‍, ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും ശല്യം ചെയ്യാൻ തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഭർത്താവിന്‍റെ വീട്ടില്‍തന്നെ താമസിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടത്.
ഇതിനെതിരെ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നല്‍കിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. യുവതിക്ക് സ്വന്തം വീടുണ്ടെന്നും ഗാർഹിക നിയമപ്രകാരമുള്ള സംരക്ഷണത്തിന് അവകാശമില്ലെന്നുമായിരുന്നു ഹരജിയിലെ വാദം.എന്നാല്‍, ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിച്ച വീട്ടില്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഗാർഹിക പീഡന നിരോധന നിയമം. സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാൻ സുരക്ഷിത താമസസൗകര്യം അവകാശമായി അംഗീകരിക്കുന്നുണ്ട്. ഈ കേസില്‍ യുവതിയെ പുറത്താക്കാൻ ശ്രമിച്ചതിനും ഗാർഹിക പീഡനം നടന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു.