കർണാടകയിലെ ധർമസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ മൂന്നാം ദിവസത്തിലെ പരിശോധനയില്‍ നിർണായക തെളിവ് കണ്ടെത്തി.സാക്ഷി കാണിച്ചുകൊടുത്ത ആറാമത്തെ പ്രദേശത്തു നിന്ന് അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ടടി താഴ്ചയില്‍ നിന്നാണിതു കിട്ടിയത്. മനുഷ്യന്‍റെ അസ്ഥി തന്നെയാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധന നടത്തും.കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളില്‍ നടത്തിയ പരിശോധനകളില്‍ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകള്‍ കൂടിയാണ് ഇനി പരിശോധിക്കാൻ ബാക്കിയുള്ളത്.ഇതില്‍ ഇനി മൂന്നെണ്ണം കാടിനുള്ളില്‍ തന്നെയാണ്. നാല് പോയന്‍റുകള്‍ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തില്‍ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടിയില്‍ലെ സ്വകാര്യ ഭൂമിയില്‍ 2 പോയിന്‍റുകളുണ്ടെങ്കിലും അവിടെ കുഴിച്ച് പരിശോധിക്കാൻ എസ്‌ഐടിക്ക് പ്രത്യേക അനുമതി വേണ്ടിവരും.