ഇംഫാല്‍: മണിപ്പുരില്‍ സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. അതിരൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്ന മണിപ്പുരില്‍ ഒരു ദിവസം മുന്‍പാണ് സ്‌കൂളുകള്‍ തുറന്നത്. സ്ത്രീ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നു മേഖലയില്‍ വീണ്ടും സംഘര്‍ഷം ശക്തമായി.
തൗബൂല്‍ ജില്ലയില്‍ അര്‍ധസൈനിക വിഭാഗത്തില്‍പെട്ട സൈനികന്റെ വീട് അക്രമികള്‍ തീവച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം മണിപ്പുരില്‍ ഹമാര്‍ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാര്‍-കുക്കി ഗ്രാമമായ ലങ്സയ്ക്കു കാവല്‍ നില്‍ക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദര്‍ശിപ്പിച്ചത്.
മെയ്തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്സയിലെ മിക്ക വീടുകള്‍ക്കും നേരത്തേ തീയിട്ടിരുന്നു. ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്തതിനെത്തുടര്‍ന്ന് ബാക്കി വീടുകള്‍ക്ക് കാവല്‍നില്‍ക്കുകയായിരുന്നു ഡേവിഡ് ഉള്‍പ്പെടെയുള്ള നാലംഗ കുക്കി-ഹമാര്‍ ഗ്രാമ സംരക്ഷണ സേന. ഇതേസമയം, കാങ്പോക്പി ജില്ലയിലെ ഗംഗിഫായിയില്‍ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലും കുക്കി ഗ്രാമ വോളണ്ടിയര്‍മാരും തമ്മില്‍ വെടിവയ്പുണ്ടായി. ഇരുഭാഗത്തും ആളപായമില്ല.
കാങ്പോക്പിയിലും ബിഷ്ണുപുരിലും കഴിഞ്ഞ 2 ദിവസമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരില്‍ ഇന്നലെ ഗോത്ര വിഭാഗക്കാരുടെ വന്റാലി നടന്നു. വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായി പ്രദര്‍ശിപ്പിച്ച 100 ശവപ്പെട്ടിക്കു മുന്‍പില്‍ മുവായിരത്തിലധികം ഗോത്രവിഭാഗക്കാര്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു.
സ്‌കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹാജര്‍ നാമമാത്രമായിരുന്നു. ഇംഫാല്‍ നഗരത്തിലെയും നാഗാ ഗോത്ര മേഖലയിലെയും ഏതാനും സ്‌കൂളുകള്‍ മാത്രമാണ് തുറന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നെങ്കിലും പ്രശ്നബാധിത പ്രദേശങ്ങളില്‍ ഭൂരിപക്ഷം ഓഫിസും അടഞ്ഞുകിടക്കുകയാണ്.
പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ചെന്നൈ: പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
തമിഴ്‌നാട്ടിലെ വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് കൊടുംക്രൂരത ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിവാഹിതയും മറ്റൊരു കുഞ്ഞിന്റെ അമ്മയുമായ യുവതി തന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിയാതിരിക്കാനാണ് പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞിനെ കുളത്തിലെറിഞ്ഞത്.
സംഗീതയുടെ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പ്രദേശവാസികളെ ചോദ്യം ചെയ്യവെ സംഗീത കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവ് അറിയാതിരിക്കാനാണ് അവിഹിതഗര്‍ഭത്തില്‍ ജനിച്ച ശിശുവിനെ കൊന്നതെന്നും സംഗീത വെളിപ്പെടുത്തി.
വിവാഹിതയായ ശേഷമാണ് സംഗീത അയല്‍വാസിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും പതിവായി. ഇതിനിടെ കാമുകനായ അയല്‍വാസിയിലൂടെ സംഗീത ഗര്‍ഭം ധരിച്ചു. വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ അമിത ഭക്ഷണമാണെന്ന് പറഞ്ഞ് സംഗീത ഒഴിഞ്ഞു മാറി. കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. വീട്ടിലെ ശൗചാലയത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഭര്‍ത്താവ് വരുന്നതിന് മുമ്ബ് സംഗീത കുഞ്ഞിനെ അടുത്തുള്ള കുളത്തിലെറിഞ്ഞ് വീട്ടിലേക്ക് മടങ്ങി. രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് പ്രദേശത്തെ യുവതികളെയെല്ലാം ചോദ്യം ചെയ്തു. സംഗീതയെ ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കുഞ്ഞിനെ താന്‍ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് സംഗീത മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.